ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, ജൂലൈ 31, ബുധനാഴ്‌ച

ഒറ്റമകള്‍....



മകളേ...യാത്ര പുറപ്പെടാന്‍ സമയമാകുന്നു
നേര്‍ത്ത വിഷാദമോടെ നീയാരെയോ
തെരയുകയാണല്ലോ......?
ചിത്രങ്ങ‍ള്‍ കൊത്തിയോരി കല്‍ത്തൂണിനു
പിന്നില്‍ അച്ഛന്‍ നില്പുണ്ട്
മറ്റൊരു നിശ്ചല പ്രതിമ പോലെ.....!
ഹൃത്തടത്തിലോതോ പക്ഷി ചിറകൊടിഞ്ഞു
പിടയുന്നതുപോലെ...!

മകളേ യാത്ര പുറപ്പെടാന്‍ സമയമാകുന്നു
ഓര്‍ത്തു വെച്ചിരുന്നച്ഛനും നിന്നോട്
ഉപചാരവാക്കുകള്‍ ചെല്ലാന്‍...
ആകെ പരിഭ്രമത്താലത് അച്ഛന്‍
മറന്നു പോയി.....
വേണ്ടിനിയത് ഓര്‍ത്തെടുത്താലും
പറഞ്ഞമുഴുമിക്കാനച്ഛനു കഴിയില്ല

മകളേ നിന്റെ പുത്തന്‍ ജീവിത യാത്രയ്ക്ക്
മംഗളങ്ങള്‍ നേരട്ടെ....
മന്ത്ര കോടിയില്‍ മുങ്ങി
സ്വര്‍ണ്ണ ഭൂഷണങ്ങളണിഞ്ഞ്
കുങ്കുമ ശോഭ പടര്‍ന്ന്
വെണ്ണിലാവു പോലെ മകളേ
നീയെത്ര സുന്ദരീ...നീയെത്ര ധന്യ
ജന്മ ജന്മാന്തരങ്ങളിലേക്കു പകരേണ്ട
സുകൃതം പോലെ നിന്‍ കഴുത്തില്‍
മിന്നുന്നുണ്ടല്ലോ അല്പം മുന്നെ
ചാര്‍ത്തിയോരോ പൊന്‍താലി
എങ്കിലുമത് കാണെ കാണെ
നെഞ്ചിലേതോ അന്യതാബോധം
വന്നു തിങ്ങുന്നു......!

പുത്തന്‍ കര്‍മ്മബന്ധത്തിന്റെ തോണി
തുഴഞ്ഞ് ഇന്നു നീ ഞങ്ങളില്‍ നിന്ന്
അകന്നു പോകുകയാണല്ലോ...?
പുത്തന്‍ കടവില്‍ ചെന്നിറങ്ങുമ്പോള്‍
ഒട്ടും പരിഭ്രമം വേണ്ട...
ഒക്കെ ശരിയാകും പതിയെ പതിയെ
അമ്മതന്‍ചുമലില്‍ മുഖം ചേര്‍ത്ത്
നീ കണ്ണിര്‍ വാര്ക്കുകയാണോ
എന്തിനു വെറുതെ.......?
പണ്ടു നിന്‍ അമ്മയുമിതു
പോലെയായിരുന്നല്ലോ..?
ആ കൈത്തലം പിടിച്ചു ഞാന്‍
പണ്ട് നമ്മുടെ വീട്ടില്‍
ഏതോ സന്ധ്യയില്‍ ചെന്നു കറുമ്പോഴും
അവള്‍ വിങ്ങി വിങ്ങി കരയുന്നുണ്ടായിരുന്നു
എത്ര വേഗത്തിലാണ്......
ജീവിത വൃക്ഷത്തിന്നിലകള്‍
പഴുത്തട്ട് കൊഴിഞ്ഞു പോകുന്നത്..?
സുഖങ്ങള്‍..... ദുഖങ്ങള്‍.....
കൊച്ചു പിണക്കങ്ങള്‍....പരിഭവങ്ങള്‍
പിന്നെയുമെത്ര വര്ഷങ്ങള്‍......
എത്ര നേര്‍ച്‍ചകള്‍ നേര്‍ന്നു
ഞങ്ങള്‍ കാത്തിരുന്നൊടുവിലാണ്
ഒറ്റമകളായി ഈ ജന്മ പുണ്യമായി
നീ ഞ്ങ്ങള്‍ക്ക് പിറന്നത്...

ഒക്കെയുമിന്നലത്തെപ്പോലെ
അച്ഛനോര്‍മ്മയുണ്ട്...
മറക്കുവതെങ്ങനെ.....?
ആശുപത്രിതന്‍ ഇടനാഴിയില്‍ നിന്നും
ആദ്യമായി നിന്‍ കരച്ചില്‍ കേട്ടപ്പോള്‍
ആഹ്ലാദമലതല്ലി, ആകാംക്ഷയോടെ
അച്ഛനോടിയടുത്തു വന്നതും....
ഏതോ വിസ്മയ ലോകത്തിലെന്നവണ്ണം
നീ കൊച്ചു ചോരക്കാലുകളനക്കുന്നത്
ഏറെ നേരം നോക്കി നിന്നതും
മധുര മിഠായിപ്പൊതി പൊട്ടിച്ചെറിഞ്ഞ്
അങ്ങോട്ടു മിങ്ങോട്ടുമോടി നടന്നതും
കാണെ കാണെ നിന്‍ കുഞ്ഞു 
കാലടികള്‍ വളര്‍ന്നതും....
വെള്ളിക്കൊലുസിന്റെ താളത്തില്‍
നീ പിച്ചവെച്ചു നടക്കാന്‍ തുടങ്ങിയതും
കൊഞ്ചി, കൊഞ്ചിപ്പറയാന്‍ പഠിച്ചതും
കുഞ്ഞിക്കുറുമ്പുകളൊത്തിരി കാട്ടിയതും
ഏഴും കടലും കടന്ന്....
പറക്കും കുതിരപ്പുറത്തേറി വരും
രാജകുമാരന്റെ കളളക്കഥകേട്ട്
നീയച്ഛന്റെ നെഞ്ചില്‍ ചായുറങ്ങിയതും
മിന്നിത്തിളങ്ങുന്ന പുളളി ഫ്രോക്കിട്ട്
കൊച്ചു മാലാഖയെപ്പോലെ
അച്ഛന്റെ കൈയില്‍ തൂങ്ങിയന്നാദ്യമായി
സ്കൂളില്‍ പോയതും.....
അച്ഛനടുത്തു തന്നെയിരിക്കണമെന്ന്
ശാഠ്യം പിടിച്ച് കരഞ്ഞതും..

....പിന്നെ...പിന്നെ....
 കൊച്ചു കിലുക്കാം പെട്ടി നീ
സ്കൂള്‍ വിട്ട് വന്നിട്ട് പുത്തനറിവുകള്‍
അച്ഛന് പങ്കുവെച്ചു തന്നതും...
ഒത്തിരികുഞ്ഞു വലിയ സംശയങ്ങള്‍
ചോദിച്ഛനെ വെട്ടിലാക്കിയതും
ഋതുസംക്രമണങ്ങള്‍ വന്നുപോയതും
പെട്ടൊന്നൊരുനാള്‍ നീ ലജ്ജാലുവായി
അമ്മതന്‍ പിന്നിലൊളിച്ചതും...
ഇന്നലത്തെപ്പോലെയിന്നും അച്ഛനോര്മ്മയുണ്ട്

ഒത്തിരി മിടുക്കിയായി പഠിച്ചു നീ
പുത്തന്‍ പടവുകളൊന്നന്നായി
ചവിട്ടിക്കയറിയതും....
ഒടുവില്‍ സ്വന്തം കാലില്‍ നിന്നു
പറക്കാന്‍ പ്രാപ്തി തികഞ്ഞതും...
എത്ര അഭിമാനത്തോടെയച്ഛന്‍
നാട്ട് കൂട്ടുവട്ടങ്ങളില്‍ ചൊല്ലിനടന്നതും
ഒടുവില്‍ ഭര്ത്താവാകേണ്ട പുരുഷനെ
നീ തന്നെ കണ്ടെത്തിയപ്പോള്‍
അച്ഛനാകെ തകര്‍ന്നു പോയതും
ഒട്ടും ചേരാത്തവനെന്നച്ഛന്‍ പറഞ്ഞപ്പോള്‍
ഒറ്റ ഇരട്ടപറഞ്ഞ് കലഹിച്ചതും
ഒത്തിരി നാളുകള്‍ തമ്മില്‍ തമ്മില്‍
മിണ്ടാതെ നടന്നതും....
ഇന്നിതാ ഒറ്റമകളുടെ വാശിജയിക്കുന്നതിനു
മൂക സാക്ഷിയാകുന്നതും
ഒന്നും പറയുവാനില്ലച്ഛന്
ഇന്നലെ രാത്രിയില്‍ കൂടി അമ്മ
പറഞ്ഞു കരഞ്ഞിരുന്നു
നാട്ടിലെ നല്ലോരു ജോലി കളഞ്ഞിട്ട്
പുത്തന്‍ ജീവിത സൌഭാഗ്യങ്ങള്‍
കെട്ടിപ്പടുക്കുവാനായി നീ....
ഭര്‍ത്താവുമൊന്നിച്ചുടന്‍ തന്നെ
ദൂരേക്കു പറക്കുകയാണു പോലും
അച്ഛനോടൊന്ന് പറയുവാന് 
നിനക്കൊന്ന് തോന്നിയില്ല്ലല്ലോ 
എന്നൊരു വൈഷമ്യം മാത്രം
എത്ര ശ്രമിച്ചിട്ടുമുള്ളില്‍ 
വല്ലാതെ വിങ്ങുന്നു....
ഏറെ പഴകി തുരുമ്പിച്ചതാണ്
അച്ഛന്റെ മനസ്സ്...
ശുഷ്കിച്ചുണങ്ങിയ മരക്കൊമ്പുകള്‍ ഞങ്ങള്‍
എന്നും നീ ഞങ്ങള്‍ക്കൊരാശ്രയമായി
കണ്‍വെട്ടത്തുതന്നെയുണ്ടാകണമെന്ന്
വെറുതെ ആശിച്ചു പോയി
വെറും സ്വാര്‍ത്ഥവിചാരത്തിനച്ഛന്‍
ചോദിക്കുന്നു നിന്നോട് മാപ്പ്

എന്തെന്നറിയില്ല....
എന്തോ വീണതു പോലെ....
കണ്ണിനത്തൊരെരിച്ചില്‍...
വല്ലാത്തലച്ചിലായിരുന്നല്ലോ...
കുറെ നാളായി....
തപ്തഹൃദയനെങ്കിലും അച്ഛന്‍
കണ്ണടച്ച് ഉള്ളുരുകി നിനക്കായൊന്ന്
പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ...
മകളേ.. മംഗളങ്ങള്‍  നേരുന്നു....

( വൃദ്ധ പിതാവിനൊപ്പം നിന്ന് കവിയും ആ മകളുടെ പുത്തന്‍ ജീവിതയാത്രയ്ക്ക് എല്ലാ മംഗളങ്ങളും നേരുകയാണ്... നിങ്ങളും ഒരു നിമിഷം അവള്‍ക്കായി പ്രാര്‍ത്ഥിക്കുമല്ലോ....)

19 അഭിപ്രായങ്ങൾ:

  1. എ(ത പെട്ടെന്നാണ്

    എന്നാലും നന്മയ്ക്കല്ലോ.

    മറുപടിഇല്ലാതാക്കൂ
  2. ശുഷ്കിച്ചുണങ്ങിയ മരക്കൊമ്പില്‍നിന്ന്
    പച്ചപ്പിലേക്കുള്ള യാത്രയല്ലോ!
    ഉള്ളില്‍ നൊമ്പരക്കനല്‍ കനല്‍ എരിയുന്നെങ്കിലും...
    മോളെ...നന്നായി വരൂ..
    നല്ല വരികള്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. മനസ്സില്‍ തട്ടിയ കവിത

    മറുപടിഇല്ലാതാക്കൂ
  4. ഈ ഒറ്റമകൾ അനേകം "മകൾ" മാരുടെ പ്രതിനിധിയാണ് ..
    ഓരോ വരിയും ഹൃദയത്തിൽ തട്ടുന്നു ..

    മറുപടിഇല്ലാതാക്കൂ
  5. ഇനിയീ മനസ്സിൻ ഇടനാഴികളിൽ, മാഞ്ഞു പോകില്ല നീ...

    നല്ല കവിത

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ല വാക്കുകള്‍ക്ക് നന്ദി പ്രിയ സൌഗന്ധികം....

      ഇല്ലാതാക്കൂ
  6. ഹൃദ്യമായ കവിത. അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  7. ഹൃദ്യമായ കവിത . അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ ബ്ലോഗിലേക്കുള്ള താങ്കളുടെ ആദ്യ അഭിപ്രായത്തിന് നന്ദി സുനില്‍...വീണ്ടും വരിക...വല്ലപ്പോഴെങ്കിലും....

      ഇല്ലാതാക്കൂ