ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2014, മാർച്ച് 21, വെള്ളിയാഴ്‌ച

ഒരു പിറന്നാൾ സമ്മാനം .......




എന്നാലും എന്നാലും അച്ഛനെന്നെ
തല്ലിയല്ലോ....?
ചുമ്മാതെ ചന്നം പിന്നം..
ജന്മദിനമായിരുന്നല്ലോ ഇന്നെന്‍റെ
സമ്മാനവും കൊണ്ടച്ഛന്‍
വരുന്നതും കാത്ത്
ഞാനിരിക്കയായിരുന്നു
വല്ലാതെനിക്കു വേദനിച്ചു...
ഉള്ളിലെ നോവത് മാറുമോ...?
എത്രമറക്കുവാന്‍ ശ്രമിച്ചാലും
വെല്ലോടമങ്ങ് പോയാലോ...?
ഇല്ലാ അതിനുളള ധൈര്യവും

എന്നാലും അങ്ങനെ പറഞ്ഞല്ലോ
കുഞ്ഞു പെങ്ങളെ ഞാന്‍
തള്ളിമറിച്ചിട്ടെന്ന്
അമ്മരണ്ടാണെങ്കിലും
അച്ഛന്‍‍‍റെ മകളല്ലേ...?
പുന്നാര കൊച്ചനുജത്തി
എന്നോടെന്തൊരിഷ്ടമാണെന്ന
വള്‍ക്കെന്നോ...
പിന്നാലെ എന്നെപ്പിടിക്കുവാനായി
കുഞ്ഞിക്കാല്‍വെച്ചോടി വന്നതാണ്
എങ്ങോ തട്ടി വീണുപോയി......

മെല്ലെമെല്ലെയാകുഞ്ഞിക്കരച്ചില്‍
കാതില്‍ വന്നലയ്ക്കെ
തുള്ളിയനുഗ്രഹിച്ചുകൊണ്ട്
മുന്നില്‍ വന്ന് നില്ക്കുന്നു ഇളയമ്മ...
കൊന്നുകളയും ഞാനിന്ന് നിന്നെ
തിന്നാനും കുടിക്കാനും ചുമ്മാതെ
കിട്ടുന്നതിന്റെ അഹങ്കാരമല്ലേ...?
നിന്നച്ഛനൊന്നിങ്ങോട്ട് വന്നോട്ടെ
രണ്ടിലൊന്നിന്നറിയാനുണ്ട്
വയ്യ സഹിക്കുവാന്‍ ഇനിയും
കൊണ്ടുചെന്നാക്കണം വല്ലയനാഥ
മന്ദിരത്തിലും....
തൊട്ടുപോകരുതിനിമേല്‍
കുഞ്ഞിനേ.......
എന്നിട്ടും കലിയടങ്ങുന്നതേ
യില്ലിളയമ്മയക്ക്
പല്ലുഞെരിച്ചുകൊണ്ട് വന്ന്
എന്നെപ്പിടിച്ചുലച്ചുതള്ളുന്നു
നല്ലോരു പുള്ളിയുടുപ്പായിരുന്നതിന്‍
ചില്ലുബട്ടന്‍സുകള്‍ പൊട്ടിയിടര്‍ന്ന്
വീണ് ചിന്നിച്ചിതറുന്നു.....

അമ്മ എന്നെന്നേക്കുമായി
മണ്ണിലേക്കുറങ്ങാന്‍ പോകുന്നയാണ്ടില്‍
ജന്മദിനത്തിന് ഒന്നിച്ച്
പോയെടുത്തതാണ്......
വര്‍ണ്ണമാളികപോലുള്ളൊരാ
തുണിക്കടയില്‍ നിന്നും
ഏറെ തെരെഞ്ഞൊടുവില്‍
അമ്മകണ്ടെത്തിയതാണി
പുളളിയുടുപ്പ്....
കൊച്ചുകുടസ്സുമുറിയില്‍ നിന്ന്
ഞാനതണിഞ്ഞുവരവേ
വിസ്മയം പൂണ്ടമ്മയെന്നെ
നോക്കുന്നു......
നല്ല ചേര്‍ച്ചയുണ്ടെന്‍റെ പൊന്നുമകന്
അമ്മപറയുന്നു നല്ല ചിരിയോടെ 
പിന്നെയുമെന്തക്കയോ വാങ്ങിക്കൂട്ടി
വര്‍ണ്ണക്കവറുകളുമായി
സ്റ്റെപ്പിറങ്ങുമ്പോള്‍ വല്ലാതെയൊന്നു
കിതച്ചുവോ അമ്മ....

അന്നുതുടങ്ങിയതാണീ ജീവിതത്തിന്
കിതപ്പ്.....
വിങ്ങിവിങ്ങിക്കടന്നുപോം
ദിനരാത്രങ്ങള്‍....
വല്ലാതെ കൂടിപ്പോയമ്മക്ക്
എന്നാരോ അടക്കിപ്പറയുന്നല്ലോ
അന്നാശുപത്രിതന്‍ നീണ്ടയിട
നാഴിയിലൂടെ
അച്ഛന്‍റെ കൈമുറെകെപ്പിടിച്ച്
ചെന്നുകയറുമ്പോഴുണ്ട്
പച്ചവിരിയിട്ട ലോഹക്കട്ടിലില്‍
അമ്മകിടക്കുന്നു....
ഏതോ അന്യമാം നിഴല്‍ ചിത്രംപോലെ
മുടിയാകെക്കൊഴിഞ്ഞ്
ഏറെ വിവശയായി...
ഒന്നും മനസ്സിലായതേയില്ല
മറ്റൊരു കൌതുകകാഴ്ച പോല്‍
ഞാനത് നോക്കി നില്ക്കവേ
എന്‍റെ കൊച്ചുകൈകള്‍‍
അച്ഛന്‍റെ കൈയില്‍ ചേര്‍ത്തുപിടിച്ച്
കണ്ണീരിറ്റിച്ചു കൊണ്ടമ്മ പറയുന്നു
പൊന്നുമകനെ ഞാന്‍ നിങ്ങളെ
ഏല്പിക്കുന്നു
നല്ലോണംനോക്കണം..!
നല്ലോണം നോക്കണം.....!

എന്നാലും അച്ഛനെന്നെ
തല്ലിയല്ലോ....!
ചുമ്മാതെ ചന്നം പിന്നം..
പിന്നാമ്പുറത്ത് പോയിരുന്നു
ഞാന്‍ വിങ്ങിക്കരയുമ്പോള്‍ 
തെക്കിനി മുറ്റത്ത്‌ നിന്നൊരാ
കുഞ്ഞോല തുമ്പൊന്നുലയുന്നു 
എങ്ങുനിന്നോ ഒരു കാറ്റ് വന്ന് 
മെല്ലെപ്പറയുന്നു...
പൊന്നുമകനേ കരയാതെ.....
പൊന്നുമകനേ കരയാതെ...

എന്നാലും...എന്നാലും...

( പൊന്നു മകനേ........... നീ ഇരുട്ടത്ത് ഒറ്റയ്ക്കിരുന്ന് വിതുമ്പുകയാണോ ...എങ്ങനെ നിന്നെയാശ്വസിപ്പിക്കണമെന്ന് ദുര്‍ബല ഹൃദയനായ ഈ കവിക്കും  അറിയില്ല.......വന്നു കയറുമ്പോള്‍ നിന്‍റെ അച്ഛന്‍റെ കൈയില്‍ ഒരു പൊതിയുണ്ടായിരുന്നല്ലോ...അത് നിനക്കുളള ജന്മദിന സമ്മാനമാകട്ടെ എന്ന് ഞാനും വെറുതെ ആശിക്കുകയാണ്.നിന്നെ ആശ്വസിപ്പിക്കാന്‍ തക്കവണ്ണം നല്ല വാക്കുകള്‍‍ പറയാന്‍ എന്‍റെ തൂലിക അശക്തമാണ്. നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് ഒരുപക്ഷേ വിങ്ങുന്ന ആ കൊച്ചു ഹൃദയത്തിന് തെല്ലൊരാശ്വാസം പകര്‍ന്നു നല്കാന്‍ കഴിഞ്ഞേക്കും... )

2014, മാർച്ച് 14, വെള്ളിയാഴ്‌ച

അരയ്ക്കുവാനുളള തേങ്ങ.......!!



തെങ്ങുകയറുവാനിന്നു
വരുന്നുണ്ട് മൂപ്പര്...
തിണ്ണ നിരങ്ങി നിരങ്ങി
നടന്നിട്ടൊടുവിലൊന്ന്
സമ്മതിപ്പിച്ചെടുത്തതാണ്
ഇന്ന് രാവിലെ വെയിലുറയ്ക്കും
മുമ്പേ ഇങ്ങെത്താമെന്ന്
കാവിലമ്മയെ ആണയിട്ടു
ചൊന്നതാണ്..പിന്നെന്തു വേണം..

എങ്കിലുമുളളിലിരിപ്പുറയ്ക്കാതെ
ഞാന്‍ മുറ്റത്തുതന്നെയുണ്ട്
എണ്ണക്കറുപ്പിന്‍ മിനുപ്പുളളൊരാ ദേഹം
ദൂരെയെങ്ങാനും തെളിയുന്നുണ്ടോ...?
ഒറ്റമുറിത്തോര്‍ത്തുമുണ്ടില്‍‍
ഞാത്തിയിട്ടൊരാ വെട്ടുകത്താളിന്‍റെ
തിളക്കം കാണുന്നുണ്ടോ.....?

എണ്ണക്കുരു നാളീകേരമെണ്ണി കൊടുത്തിട്ട്
പണമെണ്ണിവാങ്ങുവാനല്ല....
അരയ്ക്കുവാനുളള തേങ്ങയെന്നേ തീര്‍‍ന്നിട്ടു
മനങ്ങാപ്പാറപോലെയിരിക്കയായിരുന്നു ഞാന്‍

അടുക്കളയില്‍ നിന്നുമിടയ്ക്കിടെ
ഉയരുന്നുണ്ട്
അമര്‍ഷത്തിന്‍റെ പുകച്ചുരുള്‍
തിളച്ചുചാടുന്നുണ്ട് അടുപ്പത്തിരിക്കും
കലത്തിലെ അരിമണിച്ചോറുപോലെ
വെന്തവാക്കുകള്‍.....
പൊരിച്ചെടുക്കുവാനായി
എന്നെവിളിക്കുന്നുമുണ്ട്

വലിച്ചു വാരി തിന്നിട്ട്
പുളിച്ചൊരേമ്പക്കവും
തികട്ടിയങ്ങു നടന്നാല്‍ മതിയോ
അരച്ചു ചേര്‍ക്കുവാന്‍ തേങ്ങ വേണ്ടേ.....
തടിച്ചു തൂങ്ങുന്നുണ്ട്......
കൊളസ്ട്രോളിന്‍റെ കാര്യം പറഞ്ഞു
ഞാന്‍ വിരട്ടുവാന്‍ നോക്കുന്നു
എറിച്ചതേയില്ലത് അതിര്‍ത്തി
കടന്നു പോയി.....................
മരിച്ചു പോകും മനുഷ്യരത്രെ
അതുവരേയും രുചിച്ചു തിന്നണമത്രെ

അകത്തളത്തില്‍ അമ്മയും മക്കളും
ചേര്‍ന്നെനിക്കെതിരെ
കൂട്ടുന്നുണ്ട് പടപ്പുറപ്പാട്
നിത്യം മുളകരച്ചെരിച്ച് കൂട്ടിയിട്ട്
നാവിന്‍ തൊലി പൊളിഞ്ഞത്രെ...

വിളിച്ചു നോക്കിയില്ലേ മൂപ്പരേ
ഇതുവരേയും...............
പഠിച്ച കള്ളനാണ് നിങ്ങളും......!

കടുത്ത കോപം വരുന്നുണ്ടെനിക്ക്
തെറിച്ച വാക്കുകള്‍ നാവിന്‍
തുമ്പില്‍ വന്നു തരിക്കുന്നു
പിടിച്ചു വെച്ചിരിക്കുന്നുവോ
മൂപ്പരേ ഞാനെന്‍റെ മടിശ്ശീലയില്‍..?
വിളിക്കുവാനല്ലേ കഴിയൂ..

ഇന്നിനി വരുന്ന ലക്ഷണമൊന്നുമില്ല
വാക്കിനെന്തു വില…….കഷ്ടം
പിഴച്ചു പോകേണ്ടേ
മുഴച്ചതാണെങ്കിലും ഏച്ചുകെട്ടിയ
തോട്ടി നീട്ടി ഞാന്‍
പറമ്പു ചുറ്റുന്നു....
കാറ്റു വീഴ്ച വീണേതോ
തെങ്ങിന്‍ തലപ്പുകള്‍
പ്രേതാത്മാക്കളെപ്പോലെ നില്ക്കുന്നു
മണ്ഡരികയറി  കുത്തികുറുക്കിയ
ചങ്കുമായി തൂങ്ങിക്കിടക്കുന്നു
കല്പവൃക്ഷത്തിന്‌‍‍‍‍റെ സ്വപ്ന ഫലങ്ങള്‍
കൊമ്പന്‍ ചെല്ലി തുരന്ന് തുന്ന്
മണ്ട പോയവ പിന്നെയും..
ഒറ്റയൊഴിക്ക് ഒരു തെങ്ങില്‍‌ നിന്ന്
പണ്ട് കാര്‍ന്നോന്മാര്‍ വെട്ടിയിട്ടിട്ടുണ്ട്
നൂറിലുമേറെ തേങ്ങകള്‍...
ഇപ്പോഴുമോര്‍മ്മയില്‍
ഞെട്ടറ്റു വന്നുവീണത്
നാലുപാടുമുച്ചത്തില്‍
ചിന്നിച്ചിതറുന്നു...

പറഞ്ഞിട്ടെന്തുകഥ...പഴം പുരാണം
അരയ്ക്കുവാന്‍ തേങ്ങവേണം
അല്ലെങ്കില്‍ അരച്ചെടുക്കുമവരെന്നെ
പാതി ജീവനോടെ

ഒടുവില്‍ കണ്ടു പിടിച്ചല്ലോ ഞാനൊരെണ്ണം
കൊങ്കിയിരുമ്പ് കെട്ടിമുറുക്കി
ഞാന്‍ തോട്ടിയുയര്‍ത്തുന്നു
എന്തൊരു കഷ്ടം കഷ്ടിച്ചെത്തുന്നതേയുളളൂ
ഇന്തെളിച്ചിന്തളിച്ച് ഒരുപാടുനേരം
ഹാവൂ...എന്തൊരാശ്വാസം
കൊങ്കികുടുക്കി ഞാന്‍വലിച്ചിടുന്നൊരാ
മുഴുത്ത നാളീകേരം...
കഴുത്തു പോയെന്നാലും സാരമില്ല
ജയിച്ചില്ലേ തലയുയര്‍ത്തിപ്പിടിക്കാം
ഓടിച്ചെന്നെടുത്ത് കുലുക്കി നോക്കുന്നു
കനത്ത ഭാരമെങ്കിലും അനക്കമില്ല
വെറും കരിക്കാണത്.....!
കരച്ചില്‍ വരുന്നുണ്ടെനിക്ക്...!!

( എഴുതി വന്നപ്പോള്‍ കൊന്നത്തെങ്ങു പോലെ നീളം..... അലേ്ല...? )