ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, ജൂലൈ 25, വ്യാഴാഴ്‌ച

കര്‍ക്കിടകം ഒരു കളളി കാക്കാത്തി....

( കാക്കാത്തിമാര്‍ പൊറുക്കുക.........) 


കര്‍ക്കിടകം വന്നിന്നലെ
കളളിയാം കാക്കാത്തിയെപ്പോലെ....
മുറ്റത്ത് വന്നല്പനേരം പതുങ്ങിനിന്നവള്‍
ലക്ഷണ ശാസ്ത്രം പറയുവാന്‍ തുടങ്ങി...

കട്ട മൂക്കളയൊലിപ്പിച്ച് അമ്മതന്‍ ചേലയില്‍
എപ്പോഴും ചുറ്റിപ്പിടിച്ചു നടക്കും
കൊച്ചു പെണ്ണെരുത്തി മകളപ്പോലെ
മഴചാറ്റലുമുണ്ടായിരുന്നു....

മുറുക്കിച്ചുവപ്പിച്ച്, നീട്ടിക്കുറുക്കിത്തുപ്പി
കെട്ടു ഭാണ്ഡമൊന്നഴിച്ച് താഴെവെച്ചു....
ദുരിത ദുഖങ്ങള്‍ നനഞ്ഞ വിഴുപ്പുകെട്ടുപോല്‍
കനച്ചു നാറുന്നുണ്ടായിരുന്നതില്‍
വിലക്കി നോക്കിയിട്ടെന്തു കഥ.....!

കൊച്ചു തിണ്ണപ്പടിമേലിരുന്നവള്‍
കലപില വര്‍ത്തമാനം തുടങ്ങി
വാക്കുകള്‍ കുഴഞ്ഞൊന്നുമേ
വ്യക്തമായികേള്‍ക്കുവാനും കഴിഞ്ഞില്ല
ചോര‍ കല്ലുമൂക്കൂത്തി വിയര്‍പ്പണിഞ്ഞ്
തിളങ്ങുന്നതു പോലെ.......
ഇടയ്ക്ക് സൂര്യനൊന്നൊളിച്ചു നോക്കി
മറഞ്ഞൂ....

ഒരു പിടിയരിയും,ഒരു മുറിതേങ്ങയും
തലയില്‍ തേച്ചു കുളിക്കാനൊരല്പമണ്ണയും
കുട്ടിക്കു കഴിക്കാന്‍ പ്രതലിന്‍ വിഭവും
ഉടുത്തൊത്തിരി പഴകാത്ത ചേലയും ചോദിച്ചവള്‍
തഞ്ചത്തിലങ്ങനെ നില്ക്കുകയായിരുന്നല്ലോ..?

പെരുങ്കളളീ അവളെക്കുറിച്ച്
ഞാനൊരുപാട് കേട്ടിരിക്കുന്നുവല്ലോ....?
ഒന്നു കണ്ണുവെച്ചാല്‍ അതും കൊണ്ടേ മടങ്ങു
എന്നാണല്ലോ വര്‍ത്തമാനം....
അനുഭവസാക്ഷ്യങ്ങള്‍
എനിക്കുമുന്നിലുമുണ്ടായിരുന്നല്ലോ..

കളളത്തരമെന്നറികിലും
ഉള്ളം കൈ നിവര്‍ത്തി......
ഞാനവളുടെ മുന്നിലിരുന്നൂ...
വൃഥാ  വാക്കുകള്‍ കേട്ട്
ഉള്‍പ്പുളകം കൊണ്ടു......                           
ദൃഷ്ടി ദോഷമതൊന്ന് മാത്രമരുതേ
എന്ന പ്രാര്‍ത്ഥനയൊടെ........!

കര്‍ക്കിടകം വന്നിന്നലെ
കളളിയാം കാക്കാത്തിയെപ്പോലെ....
മുറ്റത്ത് വന്നല്പനേരം പതുങ്ങിനിന്നവള്‍
ലക്ഷണ ശാസ്ത്രം പറയുവാന്‍ തുടങ്ങി...

10 അഭിപ്രായങ്ങൾ:

  1. കർക്കിടകത്തിനു പണ്ടേ പേരുദോഷമാ.മറ്റൊരു തരത്തിൽ ചിന്തിച്ചാൽ,കർക്കിടകം ഭേദമാ.പതിവിൽ നിന്നും ഒരല്പം കൂടി ശുചിത്വവും,വെടിപ്പുമൊക്കെ പാലിച്ച് ,ഭക്ഷണകാര്യങ്ങളിലൊക്കെ ഒരു നിയന്ത്രണം വരുത്തി ചരിച്ചാൽ കർക്കിടകം നല്ലൊരു മാസം തന്നെ.മഴ മാറി,വെയിൽ വന്ന് പൊന്നിൻ ചിങ്ങം വന്നാൽ
    എന്താ കാഴ്ച്ച.? ബോണസ്സും,കാണവും വിറ്റുള്ള കലാപരിപാടികളല്ലേ.? മുൻ വർഷത്തെ റിക്കാർഡ് തകർക്കാനുള്ള പാനമഹോത്സവമല്ലേ..? പിന്നേയും
    അടുത്ത കർക്കിടകത്തിനു ഗുനിയയും,പനിയും വന്ന് ചുരുണ്ട് കിടക്കുന്നതു വരെ.!!


    പതിവുപോലെ അനുരാജിന്റെ കൈയ്യൊപ്പു പതിഞ്ഞ,വ്യത്യസ്തമായ ഒരു രചന.നന്നായി.

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ കവിതയ്ക്ക് കിട്ടിയ ആദ്യ അഭിപ്രായം ഇത്രയും മഹത്തരമാക്കിയതിന് നന്ദി സൌഗന്ധികം

      ഇല്ലാതാക്കൂ
  2. ആഹാ ഒരു കറുത്ത സൌന്ദര്യം excellent അതി മനോഹരം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ബൈജു ...താങ്കള്‍ എന്റെ എഴുത്തിന് നല്കിവരുന്ന പ്രോത്സാഹനത്തിന്.....

      ഇല്ലാതാക്കൂ
  3. ഇരുളിന്റെ ലോകത്തെ രാജാവ്‌ വന്നാല്‍ പകലിന്റെ കാലത്ത് കാര്യമില്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൊളളക്കാരുടെ നാട്ടില്‍ കളളമാര്‍ക്കെന്തു വില എന്നു പറയുന്നതു പോലെ...അഭിപ്രായത്തിന് നന്ദി കാത്തി

      ഇല്ലാതാക്കൂ
  4. കള്ളക്കര്‍ക്കടകമാ വരാന്‍ പോണത് മക്കളേ”ന്ന് ഒരു ഭയമായിരുന്നു അമ്മയ്ക് അന്നൊക്കെ!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ദുരിതങ്ങളും, ദു:ഖങ്ങളും കൂടുതല്‍ അനുഭവപ്പെടുന്ന ഒരു മാസമാണ് കര്‍ക്കിടകം എന്നതില്‍ സംശയമില്ല...അതിന് ഒരു നല്ല വശം കൂടിയുണ്ട്. വര്‍ഷങ്ങളായി ശയ്യാവലംബരായി കിടക്കുന്നവര്‍ കൂടുതല്‍ മരണപ്പെടുന്ന ഒരു മാസവും കര്‍ക്കിടകം തന്നെ...അഭിപ്രായത്തി നന്ദി അജിത് സാര്‍

      ഇല്ലാതാക്കൂ
  5. പഷ്ണിക്കിടും പഞ്ഞമാസം എന്നാണല്ലോ പഴംചൊല്ല്!
    ഇന്നതിനൊക്കെ മാറ്റം വന്നിരിക്കുന്നു!
    നല്ല വരികള്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. നന്ദി...തങ്കപ്പന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ