ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2014 നവംബർ 28, വെള്ളിയാഴ്‌ച

അച്ഛനറിയുവാന്‍ മകന്‍ എഴുതുന്നത്.......





അച്ഛനയച്ചോരു കത്തുകിട്ടി...
അല്പം താമസിച്ചാണെങ്കിലും
അഡ്രസ്സുതെറ്റി ചുറ്റിക്കറങ്ങി
നടന്നിട്ടേറെ മുഷിഞ്ഞൊരുന്നാള്‍
എന്റെ കൈയിലും വന്നെത്തി

കൊച്ചനേ നിന്‍റച്ഛനല്ലേ
ജയിലില്‍കിടക്കുന്നതെന്ന
കുത്തുവാക്കെറിഞ്ഞുള്ള
ചോദ്യത്തിനുമുന്നില്‍
എപ്പോഴുമെന്നപോല്‍
ഞാന്‍ പകച്ചു പോയി

അല്പം പരിഭ്രമത്തോടെ
തിരിച്ചും മറിച്ചും
നോക്കീട്ട് ഞാനതെന്‍
പുസ്തകത്താളിലൊളിപ്പിച്ചൂ
പെറ്റുപെരുകുവാന്‍
സ്വപ്നങ്ങളുള്ളിലൊളിപ്പിച്ചോരു
മയില്‍പ്പീലിത്തുണ്ടല്ലങ്കിലും......
ശപ്ത നിശ്വാസങ്ങള്‍ സമാധി വിട്ട്
ചിത്രശലഭങ്ങളെപ്പോലെ
പറന്നുയരുകയില്ലെങ്കിലും.....

ആദ്യമായെന്‍ പേരില്‍ വന്നോരു
കത്തായിരുന്നതിന്‍
കൌതുകമൊന്നുമേ തോന്നിയില്ല
വേദനതന്‍ ഊടുവഴിയിലൂടെ
ഒറ്റയ്ക്ക് ഞാനേറെ ദൂരം
നടന്ന് വീടണഞ്ഞിട്ടും
ആരോടുമക്കാര്യം ചൊല്ലിയില്ല
മനപൂര്‍വ്വം.......

രാത്രി ഇരുട്ടത്ത്.....
പാത്തും പതുങ്ങിയുമിരുന്ന്
പാഠം പഠിക്കുന്നപോല്‍
ഞാനത് പൊട്ടിച്ചുവായിച്ചു....
കൊത്തിച്ചിതറിയപോലെ
വാക്കുകള്‍ രക്തഛവി
പടര്‍ന്നു കിടന്നു...
അക്ഷരങ്ങള്‍ പലതും
അരുംകൊലചെയ്യപ്പെട്ടപോലെ
വ്യക്തമേയായിരുന്നില്ല..
എങ്കിലുമൊക്കെയും
കൂട്ടിച്ചേര്ത്തുവെച്ചു ഞാനതു
വായിച്ചെടുത്തു...
പറ്റുമായിരുന്നെങ്കില്‍
നമ്മുടെ ജീവിതവുമതു പോലെ...

കൊച്ചുകുഞ്ഞായിരുന്നെങ്കിലും
എങ്ങനെമറക്കും
അന്നത്തെ രാത്രി ഞാനും..?
നൊട്ടിനുണഞ്ഞേതോ
വിസ്മൃതിയിലൂറിയൂറി
കൈയിലിരിക്കെയാ മധുരമിഠായി
പെട്ടന്ന് തട്ടിപ്പറിച്ച് പോകുമെന്നങ്ങനെ
കരുതുവാന്‍.......
അന്നത്തെയാ കൊച്ചുകുട്ടി
പിന്നെയും വളര്‍ന്നച്ഛാ
ഇന്നഞ്ചാംതരത്തില്‍‌
പഠിക്കുന്നു...

പിന്നെ......
നമ്മുടെയാ കൊച്ചുവീടുണ്ടല്ലോ...
ആളുമനക്കവുമില്ലാതെ
കാടുപിടിച്ചു കിടന്നേറെനാള്‍
അന്നത്തെപ്പോലെ പിന്നെയേതോ
പേമാരിയിലതിടിഞ്ഞു വീണു...
ചെന്നതു കാണ്‍കെ ഇപ്പോഴും
ഞാനോര്‍ത്തുപോകും
കണ്ണുതുറിച്ച് വെറും നിലത്ത്
കുഴഞ്ഞുകിടക്കുമെന്നമ്മയെ...

ഇല്ല പരിഭവമെനിക്കാരോടും
അമ്മമരിച്ചെന്നാലും....
അമ്മമ്മതന്‍ പൊന്നുമകനായി
ഞാന്‍ കഴിയുകയായിരുന്നല്ലോ
അല്ലലേതുമറിയാതെ......
എന്നാലൊരു രാത്രി
ഒന്നിച്ചുറങ്ങാന്‍ കിടന്നതാണ്
ചീര്‍ത്തുകനച്ചോരിരുട്ടില്‍
വന്യമാമേതോ തേങ്ങല്‍
പോലൊരു ശബ്ദമുയര്‍ന്നു
കേട്ടാ ഹൃദയത്തില്‍ നിന്നും...
പിന്നെകണ്ണു തുറന്നില്ലമ്മമ്മയും.
അമ്മയെപ്പോലെ...

പിന്നെയും പിന്നെയും
ചുമ്മാതിടം കോലിട്ട് കളിക്കുന്നു
വിധിയെന്നു പേരുള്ള
വികൃതിയാം വികൃത രൂപി...

പിന്നതിന്നുശേഷമൊട്ടുമേ
ശരിയാകുന്നില്ലിവിടത്തെ
ജീവിതവും....
കൂര്ത്തമുള്ളുപോല്‍
കുത്തുവാക്കുകളേറുന്നു
ചുറ്റില്‍ നിന്നും
ഭക്ഷണത്തിനുമുന്നില്‍
പോലുമെന്നെയത് 
വേട്ടയാടുന്നു.....

അച്ഛനുമമ്മയുമില്ലാത്തനാഥരാം
കുട്ടികളെ താമസ്സിപ്പിക്കുന്ന
പ്രത്യേകമന്ദിരങ്ങളുണ്ടെന്നു
കേട്ടല്ലോയച്ഛാ....?
കിട്ടുമോയെന്നറിയണം
എനിക്കൊരഡ്മിഷനവിടെ...
അത്രമാത്രം.....
കത്തു ചുരുക്കുന്നു..




2014 നവംബർ 5, ബുധനാഴ്‌ച

ഒരു അച്ഛന്‍ ജയിലില്‍ നിന്നും മകനയച്ച കത്ത്.....

hand in jail. - stock photoഅച്ഛനിറങ്ങുന്നുണ്ട്
ജയിലില്‍ നിന്നും
പത്തു പതിഞ്ചു ദിവസത്തെ
പ്രത്യേക പരോളനുവദിച്ചു
കിട്ടുവാനിടയുണ്ട്
എത്രനാളായി മകനേ
നിന്നെയൊന്ന് കാണാന്‍
കൊതിക്കുന്നു..
എട്ടും പൊട്ടും തിരിയാത്ത
കൊച്ചുകുഞ്ഞായിരുന്നല്ലോ
നീയന്ന്......

ഇപ്പോള്‍ നീയെങ്ങനെ
യായിരിക്കുമെന്ന്
ഒറ്റക്കിരിക്കുമ്പോഴൊക്കെയും
അച്ഛനിടയ്ക്കിടെ
ഓര്‍ത്തു നോക്കാറുണ്ട്
അപ്പോഴൊക്കെയും
ഉള്‍ക്കടല്‍‍ തിരത്തള്ളല്‍
പോലന്നത്തെയാ
അഭിശപ്തരാത്രിതന്നോര്‍മ്മകള്‍
വന്നു വേട്ടയാടുമച്ഛനെ

ഒന്നും നിശ്ചയിച്ചുറപ്പിച്ചതല്ല
വന്നു പോയൊരക്ഷരത്തെറ്റു
പോല്‍..
പക്ഷേ ജീവിതമെന്ന
വാക്കിന്നര്‍ത്ഥമേ
മാറിപ്പോയി

ദൂരെ ദിക്കില്‍
ജോലിയായിരുന്നച്ഛനന്ന്
വീട്ടിലേക്ക് വന്നതാണ്
നേരുത്തെ പറയാതെ
കൌതുകത്താല്‍ വിടര്‍ന്ന
കണ്‍കളുമായി
നിന്നെയുമൊക്കത്തേന്തി
വാതില്‍ തുറന്നെന്നെ
സ്വീകരിക്കുവാനെത്തുന്ന
പ്രിയ ഭാര്യയേയും
ചുമ്മാതെ സ്വപ്നം കണ്ട്...

ചന്നം പിന്നം പെയ്യും
മഴചാറ്റല്‍ നനഞ്ഞ്
എന്നാലും നിനക്കുള്ള
മധുരപലഹാരപ്പൊതിയും 
വാങ്ങി
അസ്ഥി തുളയ്ക്കും
തണുപ്പിലൂടേറെ നടന്ന്
അച്ഛനന്ന് നമ്മുടെ
കൊച്ചുവീട്ടില്‍ വന്നു
കയറിയതാണ്...
എത്ര വിളിച്ചിട്ടുമാളില്ല
അനക്കമില്ല....
കുത്തിതിമിര്‍ത്തു പെയ്യുന്ന
പേമാരിയില്‍ ആരു കേള്‍ക്കാന്‍
ജനല്‍ പാളികള്‍ക്കിടയിലൂടെ
നോക്കുമ്പോഴുണ്ട്
ഒച്ചുപോല്‍ ചുരുണ്ട്
നീയുറങ്ങുന്നു
അമ്മയടുത്തില്ലാതെ..

ഒട്ടും പരിചയമില്ലാത്തൊരു
വള്ളിച്ചെരുപ്പ് മഴത്തള്ളലില്‍
മുറ്റത്തൊഴുകി നടന്നൂ....
മെല്ലെമെല്ലെ കാതോര്‍ക്കെ
പിന്നാമ്പുറത്തെ മുറിയില്‍
നിന്നു കേട്ടു നിന്നമ്മയുടെ
അടക്കിപ്പിടിച്ച ചിരി
ആരുമായോ......
എങ്ങനെയെഴുതും മകനേ
നിനക്ക് ഞാനത്......?

ഒന്നും മനപൂര്‍വ്വമായിരുന്നില്ല
നെഞ്ചു തകര്‍ന്നച്ഛ
നന്നേരത്തെ ദേഷ്യത്തിന്ന്
ചെന്നുകയറി.....
ഒന്നേ ചവിട്ടിയുള്ളൂ...
എങ്ങനെ കരുതുവാന്‍
ചത്തു പോകുവാന്‍
നീര്‍ക്കുമിളപോല്‍
മനുഷ്യജീവനിത്ര
ദുര്‍ബലമോ.....?

ഒന്നുരണ്ടു പിടഞ്ഞ്
ചെന്നിവായില്‍ രക്തമൊലിപ്പിച്ചവള്‍
അങ്ങനെ കിടന്നു....
ഏറെ നേരം നെഞ്ചു തകര്‍ന്നച്ഛന്‍
കുലുക്കി വിളിച്ചിട്ടും
അവള്‍ കണ്ണു തുറന്നതേയില്ല
ഒരിക്കലും....

ഒച്ച ബഹളം കേട്ട്
എപ്പഴോ നീയുണര്‍ന്നു
വന്നച്ഛനോട് ചോദിച്ചു
അമ്മയെന്താണ്
അങ്ങനെ കിടക്കുന്നതെന്ന്
ഉത്തരം പറഞ്ഞില്ല.....
എങ്ങനെ പറയും ഞാന്‍...?
വെച്ചു നീട്ടിയ
മധുര പലഹാരപൊതിയഴിച്ച്
നീ നൊട്ടിനുണഞ്ഞിരിക്കെ
കൊച്ചു ചോണനുറുമ്പുകള്‍
വന്നു പൊതിയുവാന്‍ തുടങ്ങിയാ
നിശ്ചല ശരീരത്തെ.....

പിന്നെയുമെത്രനാള്‍
എത്രപേമാരിതന്‍
മഴക്കാറുകള്‍ വന്നു
പെയ്തൊഴിയാന്‍ കഴിയാതെ
അച്ഛന്റെ മനസ്സില്‍
വിങ്ങി വിങ്ങി നിന്നു...

എങ്ങുനിന്നോ മങ്ങിയ
വെളിച്ചം വന്നു വീഴുന്നുണ്ടീ
ജയില് മുറിക്കുള്ളില്‍
എല്ലാവരേയുമെപ്പഴേ നിദ്ര
പുല്കിക്കഴിഞ്ഞൂ..
വന്യമാം കൂര്‍ക്കം
വലിയൊച്ചകള്‍
വണ്ടുകള്‍ പോലെ
കാതില്‍ തുളച്ചുകയറുന്നു..

കണ്ണീരുവീണി കടലാസിലെ
അക്ഷരങ്ങള്‍ ചിന്നിച്ചിതറിയത്
അച്ഛനറിഞ്ഞില്ല...
അല്ലെങ്കിലും നിനക്കത്
വായിക്കാന്‍ കിട്ടുവാനുമിടയില്ല
പുത്തനാം നിന്‍ രക്ഷിതാക്കളത്
ഒട്ടുമനുവദിച്ചു തരില്ലതുറപ്പാണ്
എങ്കിലും വെറുതെ
അച്ഛനെഴുതുകയാണ്
നെഞ്ചിന്നുള്‍ത്താപമൊന്ന്
കുറയ്ക്കാന്‍......

നീണ്ടു നിവര്‍ന്നു കിടക്കും
സെല്ലിന്‍ഇടനാഴിയിലൂടെ
കടും ബൂട്സിട്ട കനത്ത
കാലൊച്ച...
മണ്ണു ഞെരിച്ചു കൊണ്ട്
അടുത്തേക്കുവരുന്നുണ്ട്
അച്ഛനിനിച്ചെന്നൊന്നുറങ്ങുന്നതു
പോലെ കിടക്കട്ടെ....
ഉറങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും

ഒറ്റ നിമിഷത്തെ അവിവേകത്തില്‍
അച്ഛന്‍ നിനക്ക് സമ്മാനിച്ച
അനാഥമാം ചിത്രത്തിന്
മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട്
വ്യര്‍ത്ഥമെങ്കിലും ചോദിച്ചിടട്ടെ
മാപ്പ്....

അച്ഛനിറങ്ങുന്നുണ്ട്
ജയിലില്‍ നിന്നും....
പത്തു പതിഞ്ചു ദിവസത്തെ
പ്രത്യേക പരോളനുവദിച്ചു
കിട്ടുവാനിടയുണ്ട്....

( അച്ഛന്‍റെ ആശങ്ക പോലെ ഈ കത്ത് മകന് കിട്ടാന് യാതൊരിടയുമില്ല. ഈ കത്ത് വായിച്ച ഒരാള്‍ നിങ്ങളാണ്. ഒരു പക്ഷേ നിങ്ങള്‍ക്ക് അവനെ അറിയാമെങ്കില്‍ കുറ്റബോധത്തിന്‍‍റെ ഉമിത്തീയില്‍ നീറുന്ന ഈ അച്ഛന്‍റെ അന്വേഷണം നിങ്ങള്‍ അവനെ അറിയിക്കുമല്ലോ...)

ഈ കവിതയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ചുവടെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അച്ഛനറിയുവാന്‍ മകന്‍ എഴുതുന്നത്.......

2014 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

പിടികിട്ടാപ്പുള്ളി.......

ഇന്നലെ പോലീസ് പുറത്തുവിട്ട
പെണ്ണുകേസ് പ്രതി
പിടികിട്ടാപ്പുള്ളിയുടെ
സങ്കല്പ രേഖാ ചിത്രം കണ്ടിട്ട്
ഏറെ പരിചയം തോന്നുന്നുണ്ടെനിക്ക്....
അല്ലല്ല...ആരിത്...?
കണ്ടിട്ട് കണ്‍മുന്നില്‍ നിന്ന്
മറഞ്ഞപോലെ....!
എന്തിനാ പേരുപോലും
നാവിന്‍തുമ്പില്‍ വന്നു തുടിക്കുന്നു....

കണ്ടില്ലേ നോട്ടം
കൌശലക്കാരനാം കുറുക്കന്റേതു തന്നെ
ചുണ്ടില്‍ വിരിയുന്നൊരാ
പുഞ്ചിരിയില്‍ വഞ്ചന
പൂത്തുനില്പുണ്ടെന്ന്
കണ്ടാലേയറിയാം....
പണ്ടാരമടങ്ങാനുണ്ടായേതോ കാലന്.....!
നിങ്ങളിലാരുമായോ  നല്ല
രൂപ സാദ്ൃശ്യമുണ്ട് തീര്ച്ച
ഒന്നോര്‍ത്തെടുത്തിട്ട്
ഞാനിപ്പോള് പറയാം
എങ്ങുമെഴുനേറ്റു പോകരുതേ
നിങ്ങള്...

ചിന്തയില്‍ മുങ്ങിയും
പൊങ്ങിയും ഞാനിരിക്കേ
ഒന്നുമറിയാത്തൊരെന്‍
കുഞ്ഞുമകന്‍  അടുത്തുവന്ന്
ഏറെ നേരം പമ്മി നിന്നിട്ട്
ആ ചിത്രം ചൂണ്ടി പറയുന്നു
അച്ഛനെപ്പോലൊരാളുടെ
പടം  ദാണ്ടെ പത്രത്തില്‍
കിടക്കുന്നു......!!

2014 ഒക്‌ടോബർ 22, ബുധനാഴ്‌ച

കല്ല്യാണത്തിന് ശേഷം ഒരു വല്ലായ്ക......



എന്താണ് സുഹൃത്തേ.....
മുഖത്തൊരു വല്ലായ്ക....?
കല്ല്യാണം കഴിച്ചതില്‍ പിന്നെ
എന്തെല്ലാം കളിചിരിയുമായി
നീ ഞങ്ങള്‍ക്കിടയില്‍
ഓടി നടന്നതാണ്....
എന്നിട്ടെന്തേ..ഇപ്പോളിങ്ങനെ...?
കുഞ്ഞിക്കുരങ്ങ് ചത്ത
കുറവനെപ്പോലെ...!!

കുന്നോളം കിട്ടിയില്ലേ
പൊന്നും പണവും
ചുമ്മാതിണയരന്നങ്ങളായ്
ചുറ്റിപ്പറക്കാന്‍
നല്ലോരു കാറും....
കണ്ണെത്താ ദൂരത്തോളം
തെങ്ങിന്‍ പുരയിടവും....
കണ്ടാലോ ആരുമൊന്ന്
കണ്ണുവെച്ചു പോകും
എല്ലാം തികഞ്ഞവള്‍
അല്ലിപ്പൂവിതള്‍ പോലുള്ള
പെണ്ണൊരുത്തിയേയും..!!

തല്ലുകൊള്ളിത്തരം
ലേശം കയ്യിലുണ്ടായിരുന്നെന്നാലും
നല്ല തലേവരയല്ലേ....?
എല്ലാം തികഞ്ഞില്ലേ...?
എന്നിട്ടുമെന്താണ്...?
തെല്ലൊരസൂയ തോന്നുന്നുണ്ടെനിക്ക്
നിന്നോട്
എന്നാലും നല്ല സുഹൃത്തല്ലേ..?
ചങ്ങാതി നന്നായാല്‍ കണ്ണാടി
വേണ്ടെന്നൊരു ചൊല്ലുമുണ്ടല്ലോ.?
വല്ല വിഷയവുമുണ്ടെങ്കില്‍
വള്ളിപുള്ളി വിടാതെ
ഉള്ളുതുറന്ന് പറഞ്ഞാലല്ലേ
ചുമ്മാതെയാണെങ്കിലും
നല്ല ഉപദേശങ്ങള്‍ നല്കാന്‍ കഴിയൂ
എന്താണ് സുഹൃത്തേ...
മുഖത്തൊരു വല്ലായ്ക.....
കല്ല്യാണം കഴിച്ചതില്‍ പിന്നെ..?

??????????????????????????????
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

എല്ലാം ശരിതന്നെ സുഹൃത്തേ
നീ ചൊല്ലിപ്പറഞ്ഞതും
പറയാനിരുന്നതും...
വല്ലാത്തൊരൂരാക്കുടുക്കായിപ്പോയി
കള്ളക്കവികളും കാഥികരും കൂടി
പണ്ടേ ചൊല്ലിപ്പൊലിപ്പിച്ച
നല്ല മധുവിധുകാലമുണ്ടല്ലോ
അന്നേ തുടങ്ങിയതാണി കല്ലുകടി
തെല്ലും വകവെയ്ക്കുന്നില്ലവളെന്നേയും
അയ്യോ പാവികളാമെന്റെ വീട്ടുകാരേയും...
അച്ഛന്റേം അമ്മേടേം ഇള്ളക്കുട്ടിയാണന്നാണ്
ഇപ്പോഴും ഭാവം..
കെട്ടും മട്ടും കണ്ടാല്‍ 
പൊട്ടിവിരിഞ്ഞിറങ്ങിയത്
മാനത്ത് നിന്നാണെന്ന് തോന്നിപ്പോകും
കെട്ടിയ താലിച്ചരടിനോ..
പൊട്ടിപ്പോകും വെറും നൂലിന്‍ വില..!

തള്ളയൊന്നുണ്ടെനിക്ക്
തള്ളിപ്പറയുവാനോക്കുമോ....?
കയ്യുവളരുന്നോ കാലുവളരുന്നോ
എന്ന് നോക്കിവളര്‍ത്തിയതല്ലേ
തല്ലിപ്പിരിക്കാന്‍ നോക്കുന്നവള്‍
ചെന്നവളോടൊപ്പം പ്രത്യേകം
താമസ്സിക്കണമത്രെ....
ചൊല്ലിക്കലാശമുണ്ടെന്നും വീട്ടില്‍
അമ്മായിത്തള്ളയുമായവളെന്നും...
ഒറ്റ ഇരട്ടപറഞ്ഞങ്ങനെ .....

അച്ചിക്കോന്തനെന്നമ്മ പറയുന്നു
സാരിത്തുമ്പില്‍ പെട്ടുകുടുങ്ങിയത്രെ..
അമ്മയെപ്പേടിയെന്ന് ഭാര്യ പറയുന്നു
മൂക്കിന്‍ താഴെ മീശകൊണ്ടെന്തു ഗുണമത്രെ..

ചൊന്നതിലേതാണ് ശരിയെന്നറിയാതെ
ഞാനും കുഴങ്ങുന്നു....
ഒന്നുമറിയില്ല ഒന്നറിയാം പക്ഷേ
ഉള്ളമനസമാധാനമന്ന് തകര്‍ന്നതാണ്
ചെന്നുകയറുവാനേ തോന്നുന്നില്ല
പണ്ട് ഞാനെന്നും 
ഓടിയണയുവാനാശിച്ച വീട്ടില്‍....

( കൂട്ടിലിട്ട വെരുകിനെപ്പോലെ  അസ്വസ്ഥനായ ഈ കഥാനായകനെ ഒരു ആത്മാര്‍ത്ഥ സുഹൃത്തിന്റെ സ്ഥാനത്ത് നിന്ന് നിങ്ങളും കാര്യമായി ഒന്ന് ഉപദേശിക്കുമല്ലോ..?)

2014 സെപ്റ്റംബർ 22, തിങ്കളാഴ്‌ച

വെറുതേ ഒരു ഓണക്കോടി.....

ഒറ്റമുണ്ടൊന്ന് വേണം
വൃദ്ധമാതാവിന്
ഓണക്കോടി നല്കുവാന്‍
കൊച്ചു കസവിന്‍ കരയുള്ളത്
ഒത്തിരി വിലയുള്ളത് വേണ്ട....
വെറുതെയെന്തിന്....?
കെട്ടുകണക്കിനടുക്കിവെച്ചിട്ടുണ്ട്
അലമാരയില്‍
പൊട്ടിച്ചുപോലും നോക്കാത്തവ
ഒരുപാടെണ്ണം...!

എത്രനാളായി കട്ടിലില്‍
തന്നെ കിടപ്പിലാണ്
കുഴഞ്ഞൊട്ടിയോരോര്‍മ്മകളുമായി
ശുഷ്കിച്ചുണങ്ങിയ മരക്കമ്പു പോല്‍
വെട്ടിയും  തിരുത്തിയും
വികൃതമാക്കാകിയ
തെറ്റിയ കാലഗണിതത്തിന്‍
കുറി പുസ്തകവുമായി
മൃത്യ ദേവന്‍ വന്നു പോകുന്നുണ്ട്
അപ്പുറവുമിപ്പുറവും...
തിട്ടമില്ലൊന്നിനും....
കിട്ടിയവരേയും കൊണ്ടു പോകുന്നു

തുട്ടുകള്‍ ഞങ്ങള്‍ മക്കള്‍
കൃത്യമായെണ്ണി പങ്കുവെച്ചു
കൊടുത്തിട്ടാണേലും
കിട്ടിയില്ലേ കൊച്ചു പെണ്ണൊരുത്തി
വീട്ടുനഴ്സിനെ
എന്ത് മഹാഭാഗ്യം..
തന്നെത്താനെല്ലാം
നോക്കി നടത്തിക്കൊള്ളും

ഒക്കെ ശരിതന്നെയെന്നാലും
ഒത്തിരി നാളുകള്‍ക്കു ശേഷം
കാണുവാന്‍ ചെന്നെത്തുന്നതല്ലേ..
വെറുതെ ചെന്നുകയറുവാനൊക്കുമോ..?
വെറും കൈയും വീശി....
അല്പം ലാഭം പിടിച്ചാല്
അല്പനെന്നൊരു പേരു
മാത്രം മിച്ചം ലഭിക്കും...

സ്വത്ത് ഭാഗംവെച്ചപ്പോള്‍
കുറഞ്ഞെന്നു
തര്‍ക്കമുള്ളോരനുജനാണിപ്പോള്‍
തറവാട്ടില്‍..
ഇടയ്ക്കിടയ്ക്ക് വിളിച്ച് കുത്തി നോവിക്കാറുണ്ട്
ഒട്ടും മയമില്ലാതെ...
എത്ര നാളായി വന്നൊന്നമ്മയെ കണ്ടിട്ട്
കഷ്ടമല്ലേ....?
കിട്ടുവാനുള്ളത് കിട്ടും വരേയും
കൃത്യമായെത്തുമായിരുന്നല്ലോ..?
ആണ്ടിലൊറ്റതവണെയെങ്കിലും..
ഉത്തരവാദിത്തങ്ങള്‍ മുഴുവന്‍
വീട്ടുകാരനുമാത്രമെന്നാണോ..
ഒട്ടുമേ കാട്ടിയില്ലല്ലോ ഈ ദയ
തര്‍ക്കം പറഞ്ഞു വെട്ടിമുറിക്കുമ്പോള്‍..?

അര്‍ദ്ധബോധം വിട്ടുണരു
മ്പോഴൊക്കെയുമമ്മ
പുത്രനാമെന്റെ പേരു
ചൊല്ലി വിളിക്കുന്നണ്ടത്രെ...!

അല്പമെന്നോടു നീരസം
തോന്നുവാനിടയുണ്ട്
നിങ്ങള്‍ക്കും.....
ഒട്ടുവിചാരമില്ലാഞ്ഞിട്ടല്ല സത്യം
കെട്ടുപാടുകള്‍ വിട്ടെറിഞ്ഞിട്ട്
പത്തു ദിനങ്ങളൊരുമിച്ച്
കൂട്ടുവാന്‍ കിട്ടുന്നില്ല
മുഷിഞ്ഞട്ടു നാറി
എത്ര ദൂരമോടിക്കിതച്ചു
ചെന്നെത്തുവാനുള്ളതാണ്
ഇത്തവണയെന്തായാലും
ഓണം അമ്മയ്ക്കൊപ്പം തന്നെ
എന്നെപ്പഴേ തീര്‍ച്ചപ്പെടുത്തിയതാണ്
ടിക്കറ്റുമെന്നേ ബുക്കു ചെയ്തു കഴിഞ്ഞൂ

ബില്ലടച്ച്  വേഗം പൊതിക്കവറും വാങ്ങി
ടെക്സ്റ്റൈയില്‍ ഷോപ്പിന്റെ പടികളിറങ്ങവേ
കൈയിലെ കൊച്ചു ഫോണൊന്നു ചിലച്ചൂ
അങ്ങേത്തലയ്ക്കല്‍ അനുജന്റെ
പമ്മിയ ശബ്ദം
അമ്മമരിച്ചൂ..അല്പ നേരും മുമ്പ്...
വന്നെത്തുമോയെന്നറിയണം....
കര്‍മ്മബന്ധങ്ങള്‍തന്‍
ചിതയിലേക്കൊരു കൊള്ളിവെയ്ക്കുവാന്‍

(കൊടുക്കുവാന്‍ കഴിയാത്ത ഈ ഓണക്കോടി അല്പം താമസ്സിച്ചാണെങ്കിലും ഞാന്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു...നിങ്ങള്‍ എന്നോട് പൊറുക്കുമല്ലോ...?)