ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013 ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

എച്ചെടുപ്പിന്റെ ലാവണ്യ നിയമങ്ങള്‍.......



എച്ചെടുപ്പിന്റെ ടെസ്റ്റാണ്.....       
കൊച്ചു വെളുപ്പാന്‍ കാലത്തേ
വന്നെത്തിയതാണല്ലോ...?
പച്ചില പോലെന്റെ
പ്രാണന്‍ പിടയുന്നു….
ഒത്തവണ്ണവും തക്ക നീളവു
മുണ്ടങ്കിലെന്ത്.....?
ഒട്ടൊരു കാര്യവുമില്ലതിലൊന്നും...!

ഇത്ര വെപ്രാളമൊന്നും വേണ്ടാ
ഒച്ച പതുക്കി ആശാനടുത്തു
വന്നു പറയുന്നു………
എട്ടും പൊട്ടും തിരിയാത്തെത്ര
പൊട്ടന്മാരെ ചക്രം തിരിപ്പിച്ച്
തെളിച്ചു വിട്ടതാണിക്കൈകള്‍.....!!

ഫീസു കാശൊക്കെയും
തീര്‍ത്തെന്നേ തന്നതെന്നൊക്കെ
ശരി തന്നെ.......
ദക്ഷിണ വെച്ചു വേണം തുടങ്ങന്‍
കൊച്ചു കൊച്ചു കാര്യങ്ങളെന്നും
മറന്നു പോകരുത്.....
ക്ലച്ചും ബ്രേക്കും ചവിട്ടുവാന്‍
ആശാനടുത്തില്ലന്നത്
പ്രത്യേകമോര്‍മ്മ വേണം

ഒച്ചിഴയുന്ന വേഗത്തില്‍
പോകണം…..
ക്ലച്ചു ചവിട്ടി സ്പീഡഡ്ജസ്റ്റു
ചെയ്യണം.....
തൊട്ടു പോകരുതാക്സിലറേറ്റരില്‍

മുമ്പേയറ്റമാ കമ്പി കടന്നാലുടന്‍                  
ഒട്ടും ശങ്ക വേണ്ട.....
ഗിയര്‍ മാറ്റിപ്പിടിക്കണം
പിറകോട്ട്…….
അല്പം പിന്നോട്ടുവന്നാലുടന്‍
വലത്ത് കറക്കി.....
ഇടത്തിങ്ങൊടിച്ചെടുക്കണം
പിന്നെ ചക്രങ്ങള്‍ നേരെയാക്കണം
അപ്പൊഴും വണ്ടിയുരുണ്ടു
കൊണ്ടിരിക്കണം....
ചക്രശ്വാസത്തിനിടയില്‍പ്പെട്ട്
എഞ്ചിന്‍ സ്പന്ദനം
നിലച്ചു പോകരുത്.....

ഒട്ടും താമസിക്കവേണ്ട
പിന്നെ ഇടത്ത് കറക്കി
വലത്തിങ്ങൊടിച്ചെടുക്കണം
കടമ്പതീരുവാനിപ്പണി
യപ്പുറവും ചെയ്യണം….
ഒടുക്കം തുടക്കത്തിലേതു
പോലെ വന്നു നില്ക്കണം
ഒന്നും സംഭവിക്കാത്തതു പോലെ...

വിളിര്‍ത്ത ചിരിയുമായി
പിന്നിലുണ്ടാകുമാ കമ്പി
പഠിച്ച പുള്ളിയാണ്......
പതുങ്ങി നിന്നിടും
ര്‍മ്മവേണം.........

വെട്ടിത്തിരിക്കേണ്ടിടത്തൊക്കെയും
കൊച്ചു തിപ്പെട്ടി കൂടുകളിട്ടു
വെച്ചിട്ടുണ്ട്......
ദൃഷ്ടിയില്‍പ്പെട്ടില്ലേലുമത്
ഇപ്പഴേ അളന്നു കുറിച്ച്
മനസ്സിലിട്ടേക്കണം

പറയുവാനെന്തെളുപ്പം
എച്ചെടുപ്പിന്റെ ടെസ്റ്റാണ്
പച്ചിലപോലെന്റെ
പ്രാണന്‍  പിടയുന്നു.....!!
(എച്ചെടുത്തവനറിയുമോ.......എച്ചെടുക്കാത്തവന്റെ വേദന..........?)

2013 ഒക്‌ടോബർ 21, തിങ്കളാഴ്‌ച

കാലാവസ്ഥാ പ്രവചനം.......

ഇടി വെട്ടി പെരുമഴ
തോരാതെ പെയ്യാ-
നിടയുണ്ടെന്ന്
ടിവിയില് പറഞ്ഞല്ലോ..?
കടല് ചൂഴ്ന്ന്
അതിശക്തമാം കാറ്റും
വീശുമത്രെ.....!
ഇനി ഇറങ്ങാമല്ലോ...?
സമാധാനമായി.....


കുടയും വടിയുമില്ലാതെ
ധൈര്യമായി......!

2013 ഒക്‌ടോബർ 19, ശനിയാഴ്‌ച

കണ്ണേ ....ഉറങ്ങുറങ്ങ്‌.....



കണ്ണേ  ഉറങ്ങുറങ്ങ്‌.....
പൊന്നേയുറങ്ങുറങ്ങ്.....
കണ്ണും പൂട്ടിയുറങ്ങുറങ്ങ്.....

മഞ്ഞളരച്ചു കുളിച്ചില്ലേ...?
കണ്ണെഴുതി പൊട്ടും തോട്ടില്ലേ
പൌടറു   പൂശി മണത്തില്ലേ...?
അമ്മിഞ്ഞാപാലുണ്ട്
ഉണ്ണി വയറും നിറഞ്ഞില്ലേ..?

കണ്ണേ  ഉറങ്ങുറങ്ങ്‌.....
പൊന്നേയുറങ്ങുറങ്ങ്.....
കണ്ണും പൂട്ടിയുറങ്ങുറങ്ങ്....

ctttu.jpgസ്വര്‍ണ്ണ വെയിൽ  പക്ഷികള്‍
മുറ്റത്ത് വന്നു തത്തികളിക്കുന്നത്
കണ്ടില്ലേ.....?
കുഞ്ഞിനെ ആരും കാണേണ്ടാ.....!
കണ്ണേറു തട്ടി കറുത്തു പോയോലോ...?
ര്‍ണ്ണ  ശലഭങ്ങളും കാണേണ്ടാ...!
പൂമേനി കണ്ട് കൊതിച്ചാലോ...?


കണ്ണേ  ഉറങ്ങുറങ്ങ്‌.....
പൊന്നേയുറങ്ങുറങ്ങ്.....
കണ്ണും പൂട്ടിയുറങ്ങുറങ്ങ്....

ആ കൊമ്പിലീകൊമ്പില്......
കാക്കച്ചിയിരുന്ന് കരയുന്നുണ്ട്
പൊന്നേയതൊന്നും കാണേണ്ടാ...!
കളളത്തരങ്ങള്‍ കണ്ടു പഠിച്ചാലോ...?
ചെന്നിട്ടൊത്തിരി ജോലികള്‍
ചെയ്യാനുണ്ട്......
പൊന്നേയൊന്ന് കനിയില്ലേ....?

കണ്ണേ  ഉറങ്ങുറങ്ങ്‌.....
പൊന്നേയുറങ്ങുറങ്ങ്.....
കണ്ണും പൂട്ടിയുറങ്ങുറങ്ങ്....

(ഏതോ ജന്മാന്തര സുകൃതം പോലെ കഴിഞ്ഞ ജൂണ് മാസം 19ം തീയതി എനിക്കൊരാണ് കുഞ്ഞ് പിറന്നു.......ചിത്തിര നക്ഷത്രത്തില്‍ പിറന്ന അവനെ ഞാന്‍ ചിത്തു എന്നു വിളിക്കുന്നു....അവനു വേണ്ടി..... അവനെപ്പോലുളള ഒരായിരം ഉണ്ണികള്‍ക്കുവേണ്ടി....... ഒരു കുഞ്ഞിന്റെ ചവിട്ടും   തൊഴിയും കിട്ടുമ്പോഴുളള ഉൾപ്പുളകത്തോടു കൂടി ഈ ഉറക്കു പാട്ട് സഹര്‍ഷം സമര്‍പ്പിക്കട്ടെ...) 

2013 ഒക്‌ടോബർ 15, ചൊവ്വാഴ്ച

വെറും ചില അടുക്കള കാര്യങ്ങള്‍ ........


മത്തിതല വറ്റിച്ചെടുത്തതുണ്ട്......
കപ്പ കുഴച്ചു വേവിച്ചെടുത്തതുമുണ്ട്
കൊച്ചു മണിയരിചോറ്
കലത്തിലിരുന്നു മാടിവിളിക്കുന്നു....
അത്താഴമുണ്ണവാന്‍
നേരമായോടി നാത്തൂനേ....?

പച്ച പുളിശ്ശേരി രണ്ടു മൂന്നായി
ചട്ടിയിലിരുന്നല്പം കേടുമ്പിച്ചെങ്കിലും
രുചിയല്പം കൂടിയിട്ടേയുള്ളൂ...!
മത്തു പിടിച്ചു പോകുമാരും
അതിന്‍ ഗന്ധം നുകര്‍ന്നാല്‍...

ഉപ്പും പുളിയുമെരിവും
കൂടിയും കുറഞ്ഞു മൊത്തിരി
നാട്ടു കൊച്ചുവര്‍ത്തമാന
കറിക്കൂട്ടങ്ങളുണ്ട്.....
തൊട്ടു നക്കിയങ്ങിരിക്കാന്‍

ഒത്തിരി വാരി വലിച്ചു
തിന്നുന്നത് കൊള്ളാം.....
കച്ചിത്തുറു പോലാകാതെ
നോക്കനേടി നാത്തൂനേ....
കൊച്ചാങ്ങള അതൊട്ടും സഹിക്കില്ല 

പത്തായ പുറത്തൊരു മെത്തപായ
നീട്ടി നിവര്‍ത്തിയിട്ടിട്ടുണ്ട്
ഒക്കെ കഴിഞ്ഞൊന്ന് നടു നിവര്‍ത്താന്‍
അല്പം ശ്വാസം മുട്ടല്
തോന്നുന്നുണ്ടല്ലോ നിന്നെ കണ്ടിട്ട്
ചട്ടിയും കലവും മെഴുക്കി
ഞാന്‍ വരും വരെ  
ഇത്തിരി നേരം നീ കിടന്നോളൂ.......

ഭര്‍ത്താവ് വരുമ്പോഴങ്ങു
എഴുന്നേറ്റു പോകണേ  നാത്തൂനേ ..

( അത് ശരി കപ്പയും മീന്‍കറിയും കഴിച്ചിട്ട് ഒന്നും മിണ്ടാതെ എഴുന്നേറ്റങ്ങു പോകുകയാണോ ......നടക്കട്ടെ .....നടക്കെട്ടെ .....)

2013 ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

ഉള്ളില്‍ ഒരു കളളന്‍ .....

വഴിയിലെങ്ങാനുമാ
പോലീസുകാരുണ്ടോ....?
കഠിന ഹൃദയര്‍......... 
കാക്കിയണിഞ്ഞവര്‍ .                    
വിറളിപിടിച്ച് നീ വരുന്നത് കണ്ടിട്ട്
വെറുതെ ഞാന്‍
ചോദിച്ചതാണ് സുഹൃത്തേ....
തലയില്‍  കമഴ്ത്തുവാന്‍
നിനക്കുമില്ലല്ലോ ആ കരിഞ്ചട്ടി
വളവില്‍ കാണുവാനിടയുണ്ടവര്‍ 
നിശ്ചയം.....
വണ്ടിയൊതുക്കി വഴിമരത്തണലില്‍
നിന്നിടും.....
ഇരതേടും പുലിയെപ്പോലവര്‍ 
പതുങ്ങും......
ഇടിമിന്നല്‍ വേഗത്തില്‍
നഖമുനകളില്‍കോര്‍ത്തെടുക്കും
വെറുതെ മിഴിനനയ്ക്കുവാന്
മാത്രമേ കഴിയൂ.......

പരിശുദ്ധ ഹൃദയര്‍  നമ്മള്‍
പരിഭ്രമത്താല്‍ ചിലപ്പോള്‍
വിളറി വെളുത്തു പോകും.....
പരതുന്ന രേഖകളെന്നുമേ കാണില്ല
പഴയ കാലഗണിതങ്ങള്‍
നിന്ന് പല്ലിളിക്കും....!

വഴി പിരിഞ്ഞ് പോകുവാന്‍
കുറുവഴികളെങ്ങാനുമുണ്ടോ...?
കരളുറപ്പില്ലെനിക്കു പണ്ടേ
കാക്കിക്കു മുന്നില്‍
ചെന്നു നില്ക്കാന്‍....!
ചകിത ഹൃദയന്‍  ഞാന്‍
കാറ്റാടി പോലുലയും........!
സകല കളള ഭാവങ്ങളും
നൊടിയിടയില്‍
മുഖത്ത് വന്ന് സ്ഫുരിക്കും.....!
കണ്ടാലാര്‍ക്കുമപലക്ഷണം
തോന്നും....!
കയ്യിലിരിക്കും ചെറുപേടകം
നീര്‍ത്തിയവരെന്നോട്
വെറുതെയെങ്ങാനും ഊതുവാന്‍
പറഞ്ഞാലോ....?

ഒരു കവിത വളരുന്നുണ്ടെന്‍
ഹൃദയത്തിലൊരു ലഹരിയായി
ഉലയുന്ന ശ്വാസത്തില്‍
പതഞ്ഞുയര്‍ന്നതെങ്ങാനും
പുറത്തു ചാടിയാലോ....?
കഥ കഴിഞ്ഞതു തന്നെ....
വെറുതെ പുലിവാലു പിടിക്കാന്‍
ഞാനില്ല.....

2013 ഒക്‌ടോബർ 5, ശനിയാഴ്‌ച

പണ്ടത്തെ ആ പുളിമാങ്ങാ കാര്യം

അളിയാ .......അളിയാ .........
പുളിമാങ്ങാ കൊമ്പൊന്നു                                          
ചാഞ്ഞു കിടക്കുന്നത്
കണ്ടില്ലേ .......
അതിലേ  പിടിച്ചു ഞാനൊന്നു
കയറി നോക്കട്ടെ.....?

മുരിമുള്ളിന്‍ വേലി ചാടിക്കടക്കണം
ചാടുമ്പോളതില്‍ കുരുങ്ങിയുടുമുണ്ട് 
കീറാതേം നോക്കണം....
ഞാന്‍ മുമ്പേ...നീ പിമ്പേ.....!

പുളിമാങ്ങാ...... നല്ല പുളിമാങ്ങാ
അവിടേയുമിവിടേയും
കുലകുത്തി നില്ക്കുന്നത്
കണ്ടില്ലേ.....?

വിളഞ്ഞ് നിറംവെച്ചിട്ടുണ്ട്....
അണ്ണാറക്കണ്ണന്മാര്‍ കൊതിയന്‍മാര്‍
ചില്..ചില് ചാടി നടന്ന്
നൊട്ടി നുണയുന്നുമുണ്ട്.....
അതു കണ്ടതിന്‍ പുളിയും
മധുരവുമോര്‍ത്തിട്ടെന്റെ
നാവിലും വെളളമൂറുന്നു....

പുളിയുറുമ്പുണ്ട് നിറയെ.....
എന്നാലും കൊതി വയ്യ.....!
പുസ്തക കെട്ടൊന്ന് പിടിക്കണേ
ഒക്കെയും പെറുക്കണേ....
ചുറ്റിലും നോക്കണേ...
ആരാലും വന്നാലൊരു
ചൂളമടിക്കണേ....!

പുളിയുറുമ്പിന്‍ കടികൊണ്ട്
ഞാന്‍ പിടി തെറ്റി വീണേക്കാം
കഴിവില്ലെങ്കിലെന്ത്..അളിയാ നീ.....
കളിപറഞ്ഞ് ആളെ വടിയാക്കാന്‍
ഏറെ കേമനാണല്ലോ......?
എന്നാലും പിന്നെന്നെ കൂട്ടത്തിലിട്ട്
ഒളിയമ്പെയ്ത് വീഴ്ത്തെരുതേ  നീ

അവളുമാര്‍ കളിചിരിയുമായ്
പിന്നില്‍ വരുന്നുണ്ട്
അതിലൊരു പങ്ക് അവര്‍ക്കും കൊടുക്കണേ
അത് ഞാന്‍ പറിച്ചതാണെന്ന്
പ്രത്യേകം പറയണേ....
അതിലൊന്നുമത്ര മിടുക്ക്
എനിക്കും പോരാ.......

നാളെ കല്ലുപ്പും കൂട്ടി 
വരുവാനും പറയണേ....
ക്ലാസ്സിലാ മാഷൊന്ന്
ഗണിത ക്രിയയിട്ടു തന്നിട്ട്
മറയുന്ന നേരത്ത്
കറുമുറെ തിന്നാം.......

അളിയാ .......അളിയാ .........
പുളിമാങ്ങാ കൊമ്പൊന്നു
ചാഞ്ഞു കിടക്കുന്നത്
കണ്ടില്ലേ .......?


(   പണ്ടത്തെ ആ പുളിമാങ്ങാക്കാര്യം എന്നതു പോലെ പിന്നത്തെ ആ പുളിമാങ്ങാക്കാര്യം എന്നൊരു കവിതയ്ക്കു കൂടി സ്കോപ്പ് കാണുന്നുണ്ട്.....മൂത്തു പഴുക്കുമെങ്കില് അത് പിന്നെ ഞാന് പോസ്റ്റു ചെയ്യാം....ഒന്നേ പറയുവാനുളളൂ.....എന്നാലും അളിയാ എന്നോട് ഈ ചതി വേണ്ടായിരുന്നു... !!  )