ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2015 ജനുവരി 8, വ്യാഴാഴ്‌ച

നീതിയുടെ തുലാസ്സ്...


കേസുവിസ്താരം കഴിഞ്ഞ്
കോടതി പിരിയവേ...
സാക്ഷിക്കൂട്ടിന്നരികിലായ്
കണ്ണുമൂടിക്കെട്ടി നിന്നൊരു
പെണ്ണുടല്‍ പ്രതിമ
ഒന്നു വിതുമ്പി...
വയ്യെനിക്കിനിയുമീ
തുലാസുമേന്തി നില്ക്കുവാന്‍
കൈയുകുഴഞ്ഞു പോകുന്നു
എന്നേ സമതുലനത
തെറ്റിയതാണതിന്‍ തട്ടുകള്‍
പൊങ്ങിയും താഴ്ന്നും
ഇളകിയാടുന്നു........
ഏതോ വന്യമാം മുരള്‍ച്ചയോടെ

വല്ലാതെ തുരുമ്പിച്ച് പോയതിന്‍
ദിശാ സൂചിയും......
എന്നാലുമാരുമറിയാതെ
വേദന തിന്നു ഞാനെന്‍
ചുണ്ടാണിവിരലാ ദിശാസൂചിയില്‍
ചേര്‍ത്തുവെച്ചത്
ചുമ്മാതെയിളകിയാടാതെ
നോക്കുമായിരുന്നെന്നും
വയ്യ കുഴഞ്ഞു പോകുന്നു...

കണ്ണീച്ചപോലതില്‍ വന്നു
പൊതിയും
ഈര്‍ച്ച തുരുമ്പിന്‍റെ
മൂര്‍ച്ചയേറ്റിട്ടെന്‍റെ
കയ്യിലും ചോര പൊടിയുന്നു
എല്ലാരും പിരിയുമ്പോള്‍
പിന്നാമ്പുറത്തേതോ
അന്യമാം കോണില്‍ നിന്ന്
എന്തോ ചീഞ്ഞട്ടുനാറുന്നതിന്
അസഹ്യമാം ഗന്ധവും
വന്നുനിറയുന്നീമുറി നിറയെ
വയ്യ സഹിക്കുവാന്‍....
ഉള്ളില്‍ കുരുങ്ങിവലിയുന്നുണ്ടെന്തോ
പുറത്തേക്കു തള്ളുവാന്‍
വയ്യ കഴിയുന്നില്ലല്ലോ..

എന്തിനാണ് നിങ്ങളെന്നെ
കണ്ണുകെട്ടി നിര്‍ത്തിയിരിക്കുന്നത്
ഒന്നും കാണാതിരിക്കുവാന്
വേണ്ടിയോ....?
എന്തിനാണീ തുലാസെന്‍റെ
കൈയില്‍ നല്കിയിരിക്കുന്നത്
നിങ്ങള്‍ക്കു നേരേ
വിരല് ചൂണ്ടുവാതിരിക്കുവാനോ...?

ഒന്നുമാത്രമറിയാം
കണ്ണുമടച്ചുറക്കം നടിച്ച്
കൊന്നുതള്ളുവാന്‍ നിങ്ങള്‍
കൂട്ടുനിന്ന നീതിതന്‍
വെള്ളരിപ്രാവുകള്‍
എങ്ങോചിറകടിക്കുന്നുണ്ടിപ്പോഴും
അല്പ പ്രാണനുമായ്....!!



2014 നവംബർ 28, വെള്ളിയാഴ്‌ച

അച്ഛനറിയുവാന്‍ മകന്‍ എഴുതുന്നത്.......





അച്ഛനയച്ചോരു കത്തുകിട്ടി...
അല്പം താമസിച്ചാണെങ്കിലും
അഡ്രസ്സുതെറ്റി ചുറ്റിക്കറങ്ങി
നടന്നിട്ടേറെ മുഷിഞ്ഞൊരുന്നാള്‍
എന്റെ കൈയിലും വന്നെത്തി

കൊച്ചനേ നിന്‍റച്ഛനല്ലേ
ജയിലില്‍കിടക്കുന്നതെന്ന
കുത്തുവാക്കെറിഞ്ഞുള്ള
ചോദ്യത്തിനുമുന്നില്‍
എപ്പോഴുമെന്നപോല്‍
ഞാന്‍ പകച്ചു പോയി

അല്പം പരിഭ്രമത്തോടെ
തിരിച്ചും മറിച്ചും
നോക്കീട്ട് ഞാനതെന്‍
പുസ്തകത്താളിലൊളിപ്പിച്ചൂ
പെറ്റുപെരുകുവാന്‍
സ്വപ്നങ്ങളുള്ളിലൊളിപ്പിച്ചോരു
മയില്‍പ്പീലിത്തുണ്ടല്ലങ്കിലും......
ശപ്ത നിശ്വാസങ്ങള്‍ സമാധി വിട്ട്
ചിത്രശലഭങ്ങളെപ്പോലെ
പറന്നുയരുകയില്ലെങ്കിലും.....

ആദ്യമായെന്‍ പേരില്‍ വന്നോരു
കത്തായിരുന്നതിന്‍
കൌതുകമൊന്നുമേ തോന്നിയില്ല
വേദനതന്‍ ഊടുവഴിയിലൂടെ
ഒറ്റയ്ക്ക് ഞാനേറെ ദൂരം
നടന്ന് വീടണഞ്ഞിട്ടും
ആരോടുമക്കാര്യം ചൊല്ലിയില്ല
മനപൂര്‍വ്വം.......

രാത്രി ഇരുട്ടത്ത്.....
പാത്തും പതുങ്ങിയുമിരുന്ന്
പാഠം പഠിക്കുന്നപോല്‍
ഞാനത് പൊട്ടിച്ചുവായിച്ചു....
കൊത്തിച്ചിതറിയപോലെ
വാക്കുകള്‍ രക്തഛവി
പടര്‍ന്നു കിടന്നു...
അക്ഷരങ്ങള്‍ പലതും
അരുംകൊലചെയ്യപ്പെട്ടപോലെ
വ്യക്തമേയായിരുന്നില്ല..
എങ്കിലുമൊക്കെയും
കൂട്ടിച്ചേര്ത്തുവെച്ചു ഞാനതു
വായിച്ചെടുത്തു...
പറ്റുമായിരുന്നെങ്കില്‍
നമ്മുടെ ജീവിതവുമതു പോലെ...

കൊച്ചുകുഞ്ഞായിരുന്നെങ്കിലും
എങ്ങനെമറക്കും
അന്നത്തെ രാത്രി ഞാനും..?
നൊട്ടിനുണഞ്ഞേതോ
വിസ്മൃതിയിലൂറിയൂറി
കൈയിലിരിക്കെയാ മധുരമിഠായി
പെട്ടന്ന് തട്ടിപ്പറിച്ച് പോകുമെന്നങ്ങനെ
കരുതുവാന്‍.......
അന്നത്തെയാ കൊച്ചുകുട്ടി
പിന്നെയും വളര്‍ന്നച്ഛാ
ഇന്നഞ്ചാംതരത്തില്‍‌
പഠിക്കുന്നു...

പിന്നെ......
നമ്മുടെയാ കൊച്ചുവീടുണ്ടല്ലോ...
ആളുമനക്കവുമില്ലാതെ
കാടുപിടിച്ചു കിടന്നേറെനാള്‍
അന്നത്തെപ്പോലെ പിന്നെയേതോ
പേമാരിയിലതിടിഞ്ഞു വീണു...
ചെന്നതു കാണ്‍കെ ഇപ്പോഴും
ഞാനോര്‍ത്തുപോകും
കണ്ണുതുറിച്ച് വെറും നിലത്ത്
കുഴഞ്ഞുകിടക്കുമെന്നമ്മയെ...

ഇല്ല പരിഭവമെനിക്കാരോടും
അമ്മമരിച്ചെന്നാലും....
അമ്മമ്മതന്‍ പൊന്നുമകനായി
ഞാന്‍ കഴിയുകയായിരുന്നല്ലോ
അല്ലലേതുമറിയാതെ......
എന്നാലൊരു രാത്രി
ഒന്നിച്ചുറങ്ങാന്‍ കിടന്നതാണ്
ചീര്‍ത്തുകനച്ചോരിരുട്ടില്‍
വന്യമാമേതോ തേങ്ങല്‍
പോലൊരു ശബ്ദമുയര്‍ന്നു
കേട്ടാ ഹൃദയത്തില്‍ നിന്നും...
പിന്നെകണ്ണു തുറന്നില്ലമ്മമ്മയും.
അമ്മയെപ്പോലെ...

പിന്നെയും പിന്നെയും
ചുമ്മാതിടം കോലിട്ട് കളിക്കുന്നു
വിധിയെന്നു പേരുള്ള
വികൃതിയാം വികൃത രൂപി...

പിന്നതിന്നുശേഷമൊട്ടുമേ
ശരിയാകുന്നില്ലിവിടത്തെ
ജീവിതവും....
കൂര്ത്തമുള്ളുപോല്‍
കുത്തുവാക്കുകളേറുന്നു
ചുറ്റില്‍ നിന്നും
ഭക്ഷണത്തിനുമുന്നില്‍
പോലുമെന്നെയത് 
വേട്ടയാടുന്നു.....

അച്ഛനുമമ്മയുമില്ലാത്തനാഥരാം
കുട്ടികളെ താമസ്സിപ്പിക്കുന്ന
പ്രത്യേകമന്ദിരങ്ങളുണ്ടെന്നു
കേട്ടല്ലോയച്ഛാ....?
കിട്ടുമോയെന്നറിയണം
എനിക്കൊരഡ്മിഷനവിടെ...
അത്രമാത്രം.....
കത്തു ചുരുക്കുന്നു..