ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2014 ഒക്‌ടോബർ 22, ബുധനാഴ്‌ച

കല്ല്യാണത്തിന് ശേഷം ഒരു വല്ലായ്ക......



എന്താണ് സുഹൃത്തേ.....
മുഖത്തൊരു വല്ലായ്ക....?
കല്ല്യാണം കഴിച്ചതില്‍ പിന്നെ
എന്തെല്ലാം കളിചിരിയുമായി
നീ ഞങ്ങള്‍ക്കിടയില്‍
ഓടി നടന്നതാണ്....
എന്നിട്ടെന്തേ..ഇപ്പോളിങ്ങനെ...?
കുഞ്ഞിക്കുരങ്ങ് ചത്ത
കുറവനെപ്പോലെ...!!

കുന്നോളം കിട്ടിയില്ലേ
പൊന്നും പണവും
ചുമ്മാതിണയരന്നങ്ങളായ്
ചുറ്റിപ്പറക്കാന്‍
നല്ലോരു കാറും....
കണ്ണെത്താ ദൂരത്തോളം
തെങ്ങിന്‍ പുരയിടവും....
കണ്ടാലോ ആരുമൊന്ന്
കണ്ണുവെച്ചു പോകും
എല്ലാം തികഞ്ഞവള്‍
അല്ലിപ്പൂവിതള്‍ പോലുള്ള
പെണ്ണൊരുത്തിയേയും..!!

തല്ലുകൊള്ളിത്തരം
ലേശം കയ്യിലുണ്ടായിരുന്നെന്നാലും
നല്ല തലേവരയല്ലേ....?
എല്ലാം തികഞ്ഞില്ലേ...?
എന്നിട്ടുമെന്താണ്...?
തെല്ലൊരസൂയ തോന്നുന്നുണ്ടെനിക്ക്
നിന്നോട്
എന്നാലും നല്ല സുഹൃത്തല്ലേ..?
ചങ്ങാതി നന്നായാല്‍ കണ്ണാടി
വേണ്ടെന്നൊരു ചൊല്ലുമുണ്ടല്ലോ.?
വല്ല വിഷയവുമുണ്ടെങ്കില്‍
വള്ളിപുള്ളി വിടാതെ
ഉള്ളുതുറന്ന് പറഞ്ഞാലല്ലേ
ചുമ്മാതെയാണെങ്കിലും
നല്ല ഉപദേശങ്ങള്‍ നല്കാന്‍ കഴിയൂ
എന്താണ് സുഹൃത്തേ...
മുഖത്തൊരു വല്ലായ്ക.....
കല്ല്യാണം കഴിച്ചതില്‍ പിന്നെ..?

??????????????????????????????
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

എല്ലാം ശരിതന്നെ സുഹൃത്തേ
നീ ചൊല്ലിപ്പറഞ്ഞതും
പറയാനിരുന്നതും...
വല്ലാത്തൊരൂരാക്കുടുക്കായിപ്പോയി
കള്ളക്കവികളും കാഥികരും കൂടി
പണ്ടേ ചൊല്ലിപ്പൊലിപ്പിച്ച
നല്ല മധുവിധുകാലമുണ്ടല്ലോ
അന്നേ തുടങ്ങിയതാണി കല്ലുകടി
തെല്ലും വകവെയ്ക്കുന്നില്ലവളെന്നേയും
അയ്യോ പാവികളാമെന്റെ വീട്ടുകാരേയും...
അച്ഛന്റേം അമ്മേടേം ഇള്ളക്കുട്ടിയാണന്നാണ്
ഇപ്പോഴും ഭാവം..
കെട്ടും മട്ടും കണ്ടാല്‍ 
പൊട്ടിവിരിഞ്ഞിറങ്ങിയത്
മാനത്ത് നിന്നാണെന്ന് തോന്നിപ്പോകും
കെട്ടിയ താലിച്ചരടിനോ..
പൊട്ടിപ്പോകും വെറും നൂലിന്‍ വില..!

തള്ളയൊന്നുണ്ടെനിക്ക്
തള്ളിപ്പറയുവാനോക്കുമോ....?
കയ്യുവളരുന്നോ കാലുവളരുന്നോ
എന്ന് നോക്കിവളര്‍ത്തിയതല്ലേ
തല്ലിപ്പിരിക്കാന്‍ നോക്കുന്നവള്‍
ചെന്നവളോടൊപ്പം പ്രത്യേകം
താമസ്സിക്കണമത്രെ....
ചൊല്ലിക്കലാശമുണ്ടെന്നും വീട്ടില്‍
അമ്മായിത്തള്ളയുമായവളെന്നും...
ഒറ്റ ഇരട്ടപറഞ്ഞങ്ങനെ .....

അച്ചിക്കോന്തനെന്നമ്മ പറയുന്നു
സാരിത്തുമ്പില്‍ പെട്ടുകുടുങ്ങിയത്രെ..
അമ്മയെപ്പേടിയെന്ന് ഭാര്യ പറയുന്നു
മൂക്കിന്‍ താഴെ മീശകൊണ്ടെന്തു ഗുണമത്രെ..

ചൊന്നതിലേതാണ് ശരിയെന്നറിയാതെ
ഞാനും കുഴങ്ങുന്നു....
ഒന്നുമറിയില്ല ഒന്നറിയാം പക്ഷേ
ഉള്ളമനസമാധാനമന്ന് തകര്‍ന്നതാണ്
ചെന്നുകയറുവാനേ തോന്നുന്നില്ല
പണ്ട് ഞാനെന്നും 
ഓടിയണയുവാനാശിച്ച വീട്ടില്‍....

( കൂട്ടിലിട്ട വെരുകിനെപ്പോലെ  അസ്വസ്ഥനായ ഈ കഥാനായകനെ ഒരു ആത്മാര്‍ത്ഥ സുഹൃത്തിന്റെ സ്ഥാനത്ത് നിന്ന് നിങ്ങളും കാര്യമായി ഒന്ന് ഉപദേശിക്കുമല്ലോ..?)

2014 സെപ്റ്റംബർ 22, തിങ്കളാഴ്‌ച

വെറുതേ ഒരു ഓണക്കോടി.....

ഒറ്റമുണ്ടൊന്ന് വേണം
വൃദ്ധമാതാവിന്
ഓണക്കോടി നല്കുവാന്‍
കൊച്ചു കസവിന്‍ കരയുള്ളത്
ഒത്തിരി വിലയുള്ളത് വേണ്ട....
വെറുതെയെന്തിന്....?
കെട്ടുകണക്കിനടുക്കിവെച്ചിട്ടുണ്ട്
അലമാരയില്‍
പൊട്ടിച്ചുപോലും നോക്കാത്തവ
ഒരുപാടെണ്ണം...!

എത്രനാളായി കട്ടിലില്‍
തന്നെ കിടപ്പിലാണ്
കുഴഞ്ഞൊട്ടിയോരോര്‍മ്മകളുമായി
ശുഷ്കിച്ചുണങ്ങിയ മരക്കമ്പു പോല്‍
വെട്ടിയും  തിരുത്തിയും
വികൃതമാക്കാകിയ
തെറ്റിയ കാലഗണിതത്തിന്‍
കുറി പുസ്തകവുമായി
മൃത്യ ദേവന്‍ വന്നു പോകുന്നുണ്ട്
അപ്പുറവുമിപ്പുറവും...
തിട്ടമില്ലൊന്നിനും....
കിട്ടിയവരേയും കൊണ്ടു പോകുന്നു

തുട്ടുകള്‍ ഞങ്ങള്‍ മക്കള്‍
കൃത്യമായെണ്ണി പങ്കുവെച്ചു
കൊടുത്തിട്ടാണേലും
കിട്ടിയില്ലേ കൊച്ചു പെണ്ണൊരുത്തി
വീട്ടുനഴ്സിനെ
എന്ത് മഹാഭാഗ്യം..
തന്നെത്താനെല്ലാം
നോക്കി നടത്തിക്കൊള്ളും

ഒക്കെ ശരിതന്നെയെന്നാലും
ഒത്തിരി നാളുകള്‍ക്കു ശേഷം
കാണുവാന്‍ ചെന്നെത്തുന്നതല്ലേ..
വെറുതെ ചെന്നുകയറുവാനൊക്കുമോ..?
വെറും കൈയും വീശി....
അല്പം ലാഭം പിടിച്ചാല്
അല്പനെന്നൊരു പേരു
മാത്രം മിച്ചം ലഭിക്കും...

സ്വത്ത് ഭാഗംവെച്ചപ്പോള്‍
കുറഞ്ഞെന്നു
തര്‍ക്കമുള്ളോരനുജനാണിപ്പോള്‍
തറവാട്ടില്‍..
ഇടയ്ക്കിടയ്ക്ക് വിളിച്ച് കുത്തി നോവിക്കാറുണ്ട്
ഒട്ടും മയമില്ലാതെ...
എത്ര നാളായി വന്നൊന്നമ്മയെ കണ്ടിട്ട്
കഷ്ടമല്ലേ....?
കിട്ടുവാനുള്ളത് കിട്ടും വരേയും
കൃത്യമായെത്തുമായിരുന്നല്ലോ..?
ആണ്ടിലൊറ്റതവണെയെങ്കിലും..
ഉത്തരവാദിത്തങ്ങള്‍ മുഴുവന്‍
വീട്ടുകാരനുമാത്രമെന്നാണോ..
ഒട്ടുമേ കാട്ടിയില്ലല്ലോ ഈ ദയ
തര്‍ക്കം പറഞ്ഞു വെട്ടിമുറിക്കുമ്പോള്‍..?

അര്‍ദ്ധബോധം വിട്ടുണരു
മ്പോഴൊക്കെയുമമ്മ
പുത്രനാമെന്റെ പേരു
ചൊല്ലി വിളിക്കുന്നണ്ടത്രെ...!

അല്പമെന്നോടു നീരസം
തോന്നുവാനിടയുണ്ട്
നിങ്ങള്‍ക്കും.....
ഒട്ടുവിചാരമില്ലാഞ്ഞിട്ടല്ല സത്യം
കെട്ടുപാടുകള്‍ വിട്ടെറിഞ്ഞിട്ട്
പത്തു ദിനങ്ങളൊരുമിച്ച്
കൂട്ടുവാന്‍ കിട്ടുന്നില്ല
മുഷിഞ്ഞട്ടു നാറി
എത്ര ദൂരമോടിക്കിതച്ചു
ചെന്നെത്തുവാനുള്ളതാണ്
ഇത്തവണയെന്തായാലും
ഓണം അമ്മയ്ക്കൊപ്പം തന്നെ
എന്നെപ്പഴേ തീര്‍ച്ചപ്പെടുത്തിയതാണ്
ടിക്കറ്റുമെന്നേ ബുക്കു ചെയ്തു കഴിഞ്ഞൂ

ബില്ലടച്ച്  വേഗം പൊതിക്കവറും വാങ്ങി
ടെക്സ്റ്റൈയില്‍ ഷോപ്പിന്റെ പടികളിറങ്ങവേ
കൈയിലെ കൊച്ചു ഫോണൊന്നു ചിലച്ചൂ
അങ്ങേത്തലയ്ക്കല്‍ അനുജന്റെ
പമ്മിയ ശബ്ദം
അമ്മമരിച്ചൂ..അല്പ നേരും മുമ്പ്...
വന്നെത്തുമോയെന്നറിയണം....
കര്‍മ്മബന്ധങ്ങള്‍തന്‍
ചിതയിലേക്കൊരു കൊള്ളിവെയ്ക്കുവാന്‍

(കൊടുക്കുവാന്‍ കഴിയാത്ത ഈ ഓണക്കോടി അല്പം താമസ്സിച്ചാണെങ്കിലും ഞാന്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു...നിങ്ങള്‍ എന്നോട് പൊറുക്കുമല്ലോ...?)

2014 ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

ബാറില്‍ നിന്നും ഒരു വിലാപകാവ്യം.....

ബാറു പൂട്ടുവാന്‍ പോകുന്നു...!!
ബാറു പൂട്ടുവാന്‍ പോകുന്നു...!!
കേട്ടതില്ലേ കൂട്ടുകാരാ
വാര്‍ത്ത നീയും...?

വെണ്‍ നുരചിന്തുമായി
ചില്ലു ഗ്ലാസ്സുകള്‍ സ്നേഹമോടെ
ഉമ്മവെച്ച് കൂട്ടിമുട്ടു
മിമ്പമാര്‍ന്നൊരൊച്ചയില്‍
കൊച്ചു തീനുമേശയ്ക്കപ്പുറവു
മിപ്പറവും....
നാട്യമൊക്കെയഴിച്ചുവെച്ച്
പാതിമുങ്ങി നീയും ഞാനും

കൊച്ചുപ്ലേറ്റില്‍ കൊണ്ടുവെച്ച
കടുംചാറു തൊട്ടു നക്കി
നമ്മളൂട്ടിയ സൌഹൃദം....

വീട്ടിലിരുട്ടുമൂല
തണുപ്പിലെന്നപോല്‍
നമ്മള്‍ വന്നൊളിച്ചിടം
കാട്ടുപൂച്ച പേറ്റുനോവുപോല്‍
വന്നു ചുരുണ്ടിടം...

വീട്ടു പൂതനമാരെ
വേട്ടുകൊണ്ടു വന്നതില്‍പ്പിന്നെ
ഉള്ളില്‍ കാട്ടുതീ പടര്‍ന്ന്
കയത്തിലേക്കെന്നറിഞ്ഞുതന്നെ
നമ്മള്‍ എടുത്തു ചാടിയേടം

തേറ്റപ്പന്നിമക്കളോടു
പോക്കുകണ്ട് മനം നൊന്ത്
തോറ്റു തുന്നം പാടാനായി
നമ്മള്‍ വന്നെത്തിയേടം

ചീറ്റപ്പുലി ചാട്ടക്കാരന്‍‍
ബോസിന്‍റെ
വേട്ടനോട്ടത്തിന്നിടയില്‍ പെട്ട്
ചീത്തവിളിയേറെ കേട്ട്
തോലിരിഞ്ഞ മാനത്തിന്
തുണിയുടുക്കുവാനായി
നമ്മള്‍ വന്നു കേറിയേടം

ഏച്ചുകെട്ടി നമ്മള്‍ ചുമന്ന
ഭാരമൊക്കെയും
ചില്ലുകുപ്പി സോഡപോല്‍
കാലിയായി വന്നു വീണേടം.....

വേച്ചുവേച്ച് നമ്മളിറങ്ങിയ
മാളങ്ങള്‍ കോലരക്കുരുക്കി
യൊഴിച്ചടയ്ക്കുവാന്‍ പോകുന്നു
കാട്ടുനീതി........കാട്ടുനീതി

നാട്യമാണിത്...വെറും നാട്യം
നമ്മളുമായി കൂട്ടുവട്ടം കൂടിയവര്‍‍
രാത്രിയിരുട്ടിവെളുക്കും മുമ്പേ
വാക്കുമാറ്റി..നോക്കുമാറ്റി
നമ്മളെ കല്ലെറിയുന്നു
കാട്ടുനീതി...കാട്ടുനീതി.....

ബാറു പൂട്ടുവാന്‍ പോകുന്നു...!
കേട്ടതില്ലേ കൂട്ടുകാരാ
വാര്‍ത്ത നീയും...?

( ബാറില്‍ നിന്നൊരു വിലാപകാവ്യമോ.....ദൈവമേ ഞാനെന്താണ് എഴുതുന്നത്....എന്നോടു പൊറുക്കേണമേ......!!)



2014 ജൂലൈ 17, വ്യാഴാഴ്‌ച

കരയാതുണ്ണീ........കരയാതെ.......

കരയാതുണ്ണീ........കരയാതെ.......
കണ്ണീര്‍ മണിമുത്തുകള്‍
ചുമ്മാതെ വീഴ്ത്തിയുടക്കാതുണ്ണീ
ഉടയ്ക്കാതെ....
പിന്നെ പെറുക്കിയെടുത്തത്
കോര്‍ക്കാനും കഴിയില്ലല്ലോ...


കരയാതുണ്ണീ........കരയാതെ.......

കണ്ണിന്‍റെ കണ്ണല്ലേ......?
കരളിന്‍റെ കരളല്ലേ.......?
കന്മദപ്പൂവല്ലേ.......?
കനല്‍ തിങ്ങും ജീവിത
പാതയില്‍ കുളിരൂറും
സ്വപ്നവുമായി നീ
വന്നതല്ലേ.......?
നിറമേഴും ചാലിച്ചു
തന്നതല്ലേ........?

കരയാതുണ്ണീ...കരയാതെ.......

ഉണ്ണി വയറു വിശന്നിട്ടാണോ
അമ്മിഞ്ഞ ഒരുപാടു
നേരമുണ്ടതല്ലേ.......!
പൊന്നേയതിലില്ലിനി
പാലൊന്നും......
നിന്നുള്ളു കുളിര്‍പ്പിക്കാന്‍
എന്നാലും ചുമ്മാ
വെച്ചു തരാമേ....

ഉണ്ണിയുറക്കം പോരാഞ്ഞിട്ടോ..?
നല്ലൊരു താരാട്ടു പാട്ടമ്മ
പാടിത്തരമേ....
ഉവ്വാവി വന്നു പിടിച്ചിട്ടോ
അയ്യയ്യോ..........!
നല്ല പനിക്കോളുമുണ്ടല്ലോ
അമ്മതരാല്ലോ മരുന്നല്പം
പൊന്നേ കരയാതെ....

കരയാതുണ്ണീ........കരയാതെ.......
കരയാതുണ്ണീ........കരയാതെ.......



2014 ജൂലൈ 3, വ്യാഴാഴ്‌ച

ഇഞ്ച്വറിടൈം


icons sports concept soccer Stock Vector - 14835474എത്ര നേരമായി ഞാന്‍
വിളിച്ചൊച്ച വെയ്ക്കുന്നു
എന്നെയീ ഗോള്‍മുഖത്തൊറ്റ
ക്കാക്കിയിട്ട് നിങ്ങളെല്ലാവരും
ദൂരൊയൊന്നും പോകരുതെന്ന്
അത്രമേല്‍ ഒറ്റപ്പെടല്‍
ഞാന്‍ വെറുത്തു പോയി

ഞാനുമീ ജീവനില്ലാ മരത്തൂണുകളും
ഏതോ വിജനമാം കടലോരത്ത്
അന്യരെപ്പെലെ നില്ക്കുന്നു
ആര്‍ത്തിരമ്പി വന്നെത്തുന്നു
വന്യമാം തിരകള്‍
ചീര്‍ത്ത ദുസ്വപ്നങ്ങളായി
ആയിരം കാല്പന്തുകളിക്കാര്‍തന്‍ 
കാല്‍ നൃത്തച്ചുവടുമായി
ഒറ്റയ്ക്കു തടുക്കുവാനാകുമോ..
വെറും പച്ചമനുഷ്യന്

എത്ര നേരമായി ഞാന്‍
വിളിച്ചൊച്ച വെയ്ക്കുന്നു
ഇപ്പെഴെന്തായി വന്നു
പതിച്ചില്ലെയാ പന്ത്
വിണ്ണിലേതോ തീമഴചിത്രം
വരച്ച്
നെഞ്ചിന്‍ ലോലമാം
വലക്കണ്ണികള്‍
പൊട്ടിച്ചെറിഞ്ഞു കൊണ്ട്
ചക്രവാളം തേടുമേതോ
പക്ഷിയെപ്പോലെ
പറന്നു പോകുകയാണെന്ന്
ഞാന്‍ കരുതി
അല്പം പിഴച്ചു പോയി
വ്യര്‍ത്ഥമാം ജീവിതകണക്കൂ
കൂട്ടല്‍ പോലെ....

കുറ്റം പറയുന്നില്ല ഞാനാരേയും
എനിക്കെന്തര്‍ഹത
അല്പ നേരം കൂടി കാത്തു
സൂക്ഷിച്ചിരുന്നെങ്കില്‍
എത്ര ധന്യമാകുമായിരുന്നു
ഇന്നത്തെ രാത്രി..

ഇനിയെത്ര രാത്രികളില്‍
ഞാനൊറ്റയ്ക്കുറങ്ങാന്‍
കിടക്കുമ്പോള്‍
ഈ അഭിശപ്ത നിമിഷങ്ങള്‍
വന്നെന്നെ
കൂര്‍ത്ത മുളയമ്പില്‍
കോര്ത്തെടുത്തു കൊണ്ടു പോകും
കാട്ടു തീയില്‍ ചുട്ടെരിക്കുവാനായി..

( എല്ലാം എന്‍റെ പിഴ.....എന്‍റെ വലിയ പിഴ.........)
ഈ കവിത വായിച്ചു കൗതുകം തോന്നുന്നവര്ക്ക് താഴെപ്പറയുന്ന(മുമ്പെഴുതിയത്) കവിതയും വായിക്കാവുന്നതാണ്
ഇഞ്ച്വറി ടൈമില്‍ ഒരു ഗോളി....